ഞാന്‍ ഒരു സനാതന ഹിന്ദുവെന്ന് സ്വയം വിളിക്കും. കാരണം വേദങ്ങളിലും ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. ഋഷിവര്യന്മാരിലും അവതാരങ്ങളിലും വിശ്വാസമുണ്ട്. ഞാന്‍ വിഗ്രഹാരാധനയെ അവിശ്വസിക്കുന്നില്ല. ഒരു വിശ്വാസപ്രമാണമെന്നോണം ഗോസംരക്ഷണത്തില്‍ വിശ്വസിക്കുന്നു.
മഹാത്മാഗാന്ധി (യങ് ഇന്ത്യ 1921) മഹാത്മാഗാന്ധിയെ എവിടെയും ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ കുലനാമമായ ഗാന്ധി ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ ആ മഹാത്മാവിന്റെ ചിന്താധാരയെ തള്ളിക്കളയുന്നത് കാപട്യം കൊണ്ടുമാത്രമാണെന്നേ ധരിക്കാനാകൂ.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലേറി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ദേശീയതലത്തില്‍ പ്രതിപക്ഷ നേതാക്കളും, കേരളത്തിലെ ക്രൈസ്തവരില്‍ ഒരു വിഭാഗവും വിലപിക്കുന്നത് മതേതരത്വം തകര്‍ന്നെന്ന ആക്ഷേപവുമായാണ്.
രാഷ്ട്രം ശരിയായദിശയിലാണെന്നും സാധാരണക്കാര്‍ക്ക് വലിയ പ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്നുമുള്ള യാഥാത്ഥ്യം അപ്രസക്തമാക്കുന്നതരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായാണ് ഇവര്‍ രംഗത്തുള്ളത്.
ഒരുകൂട്ടര്‍ മതേതര- ഭാരതസംരക്ഷണ സദസ് നടത്തുന്നു. ഓരോ ഇന്ത്യന്‍ പൗരനും തന്റെ വിശ്വാസമനുസരിച്ച് മതം സ്വീകരിക്കുവാനും മതവിശ്വാസം സംരക്ഷിക്കുവാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടനവഴി ലഭിച്ചിട്ടുള്ളതാണെന്നും ഈ അവകാശങ്ങള്‍ തിരിച്ചെടുക്കുവാനോ ഇല്ലായ്മചെയ്യാനോ ഒരു ശക്തിക്കും കഴിയുന്നതല്ലത്രെ.
ഭാരതത്തിന്റെ തനതായ സംസ്കാരത്തിന്റെ തായ്വേര് അറക്കുന്ന ദുഷ്പ്രവണതകള്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലും ഉല്ഭവിച്ചുവരുന്നതായി കാണുന്നുപോലും. കൂടാതെ വര്‍ഗീയ ലഹളകളുടെ വിഹാരഭൂമിയായി തീരുമെന്ന പ്രവചനവും നടത്തുന്നു. പ്രാര്‍ത്ഥനയില്‍ ഐക്യം പ്രകടിപ്പിക്കുന്നവര്‍, വസുദൈവകുടുംബകം എന്ന വിശ്വാസത്തിലൂടെ ജീവിക്കുന്ന വിഭാഗത്തിന് ഭാരത്തില്‍ സമാധാനമായി ജീവിക്കുന്നതിനുള്ള ഇടം നല്കേണ്ടതല്ലേ! അനുയോജ്യരായവരെ ക്ഷണിച്ച് വേദിപങ്കിട്ടതുകൊണ്ടുമാത്രം ആയോ?
എം.പി.വീരേന്ദ്രകുമാര്‍ കേരളത്തിലെ അറിയപ്പെടുന്ന മതേതരവാദിയാണെന്നാണ് പറയപ്പെടുന്നത്. (ദേശാഭിമാനിയുടെ പഴയലക്കങ്ങള്‍ വായിച്ചാലെ യാഥാര്‍ത്ഥ്യം മനസിലാകൂ) വര്‍ഗ്ഗീയതയ്ക്കെതിരെ ഏതറ്റംവരെ പോകാനും അദ്ദേഹം തയാറായിട്ടുണ്ട്. മതേതരത്ത്വവും ജനാധിപത്യവും വെല്ലുവിളിനേരിടുന്നുവെന്ന ആരോപണവുമായി സിപിഎം നടത്തുന്ന വേദികളില്‍ സ്വയം പ്രഖ്യാപിത മതേതരക്കാരെ ക്ഷണിക്കാന്‍ അവര്‍ സദാസന്നദ്ധരാണ്.
മുസ്ലിംലീഗും കേരള കോണ്‍ഗ്രസും കേരളത്തിലെ പ്രബല മതേതര പാര്‍ട്ടികളുമാണ്. വീരന് പറയുന്നത് മുമ്പുനടന്ന ലഹളകളൊക്കെ മറക്കണമെന്നും സമാധാനത്തോടെ കഴിയണമെന്നുമാണ്. എന്നാല്‍ എവിടെയും ‘ഗ്രോദ്രാ’ സംഭവം ഉയര്‍ത്തിപ്പിടിക്കാനും ഗുജറാത്തില്‍ നടന്നത് വംശീയഹത്യയാണെന്ന് ആരോപിക്കാനും ഏതവസരത്തിലും ബാബറി സംഭവം പരാമര്‍ശിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു. മതേതരത്വം തകര്‍ത്തത് അന്നുതടങ്ങിയെന്നാണ് അവകാശവാദവും.
”കണ്ണാടികാണ്മോളവും തന്നുടെ മുഖമേറ്റം-
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്” എന്ന കവിവാക്യം ഓര്ത്തുപോകയാണ്.
വെറുപ്പിന്റെ രാഷ്ട്രീയം ഫാസിസംതന്നെയാണ്.
ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി അമിത്ഷാ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാതൃഭൂമി ടെലിവിഷന്‍ ചാനല്‍ നിരീക്ഷിച്ചത് അദ്ദേഹം ജൈനനാണെന്നും ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആ പദവിയിലെത്തിയ ആദ്യനേതാവുമെന്നാണ്.
വേദി സംപുഷ്ടമാക്കാനായി പ്രസിദ്ധരായവരെ ക്ഷണിക്കുന്ന സിപിഎമ്മിന് അക്കിടിപറ്റുന്നുമുണ്ട്. കണ്ണൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ നടന് അനൂപ് ചന്ദ്രന് വിമര്‍ശിക്കുകയുണ്ടായി, ബീഫ് ഫെസ്റ്റുകള്‍ നടത്തുന്നവര്‍ പന്നി ഫെസ്റ്റ് നടത്താനും തയാറാകണമെന്ന് സിപിഎം അനുഭാവിയായ അനൂപ് ചന്ദ്രന് പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമാണ് മനുഷ്യന് കാണിക്കുന്നത്. പോത്തിനെതിന്നുന്നവര് പോത്തിന്റെ സ്വഭാവമാണു കാണിക്കുക. ഇതുകേട്ട സിപിഎം നേതാക്കള്‍ സ്തബ്ധരായി പോയത്രെ (മനോരമ- മെയ് 11)
അബ്ദുള്‍ നാസര്‍ മദനിയുടെ പേര് ശ്രദ്ധാപൂര്‍വ്വം മ് അദനിയെന്ന് അച്ചടിക്കുന്ന ‘ദേശാഭിമാനി’ നരേന്ദ്രമോദിയെ ‘ മോഡി’യായാണ് കാണുന്നത് (മദനി എന്ന മതപഠനത്തിനുള്ള വിശേഷണം ചേര്‍ക്കുന്ന മറ്റുള്ളവരെ മദനി എന്നുതന്നെയാണ് പരാമര്‍ശിച്ചു കണ്ടുവരുന്നത്)
മോദിയുടെ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് മെയ് 12 ലെ ‘ദേശാഭിമാനി’ കൊടുത്തവാര്‍ത്ത നോക്കാം. മുന്‍ഗാമികളാരും നടത്താത്തവിധം ഒരു വര്‍ഷത്തിനിടെ മോഡി നടത്തിയ വിദേശയാത്രകളില്‍ രാഷ്ട്രനേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ കാതല്‍, ചൈനയുടെ കുതിപ്പിനെ എങ്ങനെ തടയാമെന്നായിരുന്നു.
മൗ സേദോങ്ങിനു (” മാവോ”- ഇവിടെ ശ്രദ്ധകാണിച്ചു)ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവെന്നു കരുതുന്ന ഷിജിന് പിങ്, മോഡിക്ക് അപരിചിതനല്ല. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിട്ടുണ്ട്. ചുരുക്കം ചില നേതാക്കള്‍ക്കുമാത്രം നല്‍കിയിട്ടുള്ള സ്വീകരണമാണ് മോഡിക്കുനല്കാന് പോകുന്നത് (പ്രോട്ടോകോള്‍ പോലും ലംഘച്ച് സി ജിന്‍ പിങ് മോദിയെ സ്വീകരിച്ചു).
ബിജെപിക്ക് അയിത്തം കല്പ്പിക്കാന് ശ്രമിക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ പേരിലോ മറ്റ് എന്തിന്റേയും പേരിലോ ആണെന്നു കാണാനാകുന്നില്ല. പ്രായോഗികതലത്തില്‍ ചിന്തിച്ചാല്‍ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നു കാണാനാകും. ഉദാഹരണം ചൂണ്ടിക്കാണിക്കുന്നത് നിലവാരം കുറഞ്ഞ പരാമര്‍ശമായി തോന്നാമെങ്കിലും അതിലെ യാഥാര്‍ത്ഥ്യം കണ്ടാല്‍ മതിയാകും.
ടാറ്റാ കമ്പനിയുടെ ”ഓട്ടോടാക്സി” കള്‍ക്ക് മറ്റ് ഓട്ടോറിക്ഷക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ”നിരാസം” കണ്ടാല്‍മതി. സാധാരണ ഓട്ടോറിക്ഷകളുടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയല്ലേ കാരണമായി കാണാനാകുക. അകറ്റിനിര്‍ത്തല്‍ അതിനല്ലേ? ഹൈന്ദവസമൂഹം ഉണര്ന്നുചിന്തിച്ചാലേ കുപ്രചാരണങ്ങളെയും അര്‍ദ്ധസത്യം നിറഞ്ഞ ആരോപണങ്ങളെയും അതിജീവിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: