ഇതുവരെ ഒരു ഭാരതപ്രധാനമന്ത്രിക്കും സ്വായത്തമാക്കാന്‍ കഴിയാത്ത സൗഹൃദവും സഹകരണവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നുദിവസത്തെ ചൈനാ സന്ദര്‍ശനത്തിന് തുടക്കമിട്ടുകൊണ്ട് നേടിയിരിക്കുന്നത്. ഈ സന്ദര്‍ശനത്തിനിടയില്‍ ടൂറിസം, റെയില്‍വേ, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന 24 കരാറുകളാണ് നരേന്ദ്ര മോദി ഒപ്പുവച്ചു. ഇനിമുതല്‍ ചൈനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും ഭാരതത്തില്‍ ചൈനീസ് കോണ്‍സുലേറ്റും സ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാകുമെന്ന് വിശ്വസിക്കാം.
ഭാരത-ചൈന അതിര്‍ത്തി എന്നും സംഘര്‍ഷഭരിതമായിരുന്നു. പ്രധാനമന്ത്രി നെഹ്റു ”ഹിന്ദി-ചീനി ഭായി ഭായി” എന്ന് ആവേശത്തോടെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അരങ്ങേറിയത് യുദ്ധമായിരുന്നല്ലോ. ഇന്നും അരുണാചല്‍ പ്രദേശും ലഡാക്കും ഭാരതത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാനും അവര്‍ക്ക് വിസ നല്‍കാനും ചൈന വിസമ്മതിക്കുന്നു.ഭാരത റെയില്‍വേ ഇന്നും പുരോഗതി നേടാത്ത ഒരു മേഖലയാണ്.
റെയില്‍വേ വികസനത്തിന് ചൈന സഹായിക്കുന്നതോടെ ഭാരതത്തിലും ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകും. റെയില്‍വേ, വിദ്യാഭ്യാസം, ഖനനം, ടൂറിസം എന്നീ മേഖലകളില്‍ ചൈന സഹകരണം വാഗ്ദാനം ചെയ്തു. ഭാരതത്തില്‍ അതിവേഗം വികസിച്ചകൊണ്ടിരിക്കുന്ന ടൂറിസം മേഖല ചൈനീസ് സഞ്ചാരികളുടെ വരവോടെ കൂടുതല്‍ വികസിക്കുമെന്നും പ്രത്യാശിക്കാം.
ഭാരതത്തിന്റെ ബ്രാന്റായ യോഗ ഇനി ചൈനയിലും വ്യാപകമാകും. യോഗ കോളേജും സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസും ഫുഡാന്‍ യൂണിവേഴ്സിറ്റിയില്‍ തുടങ്ങാനും ധാരണയായി. ഭാരത റെയില്‍വേക്ക് സ്പീഡ് ലിങ്ക് കിട്ടുന്നതോടെ റെയില്‍വേ ആധുനികമാകും.
ഗുജറാത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഭാരത ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ സാധനങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും, ബഹിരാകാശമേഖലയിലും ആണവോര്‍ജ്ജത്തിലും സഹകരണം മുതലായവ ഉറപ്പാക്കുന്ന ചൈനയുമായി 70 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. 1600 കോടിയുടെ നിക്ഷേപവും ചൈന ഭാരതത്തില്‍ നടത്തും. പരസ്പര വിശ്വാസം, വിശ്വാസ്യത എന്നീ തത്വങ്ങള്‍ പിന്തുടരാന് ഇരുരാജ്യങ്ങളും തയ്യാറായിരിക്കുന്നു. ഭാരത-ചൈന ബന്ധം ഊഷ്മളമായാല്‍ അത് പാക്കിസ്ഥാന് ഭീഷണി ലഘൂകരിക്കും. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അവിശുദ്ധ ബന്ധം, കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന വാദത്തിന് ചൈനയുടെ അംഗീകാരം മുതലായവ അലോസരമുണ്ടാക്കുന്ന വസ്തുതകളാണ്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനം ചൈന-ഭാരത ബന്ധം ഊഷ്മളമാകുന്നതോടെ ഉപഭൂഖണ്ഡത്തിലെ ശാക്തിക സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഉറച്ചുനിലപാടാണ് നരേന്ദ്രമോദിക്കുള്ളത്. നാഥുലാചുരംവഴി ഭാരത തീര്‍ത്ഥാടകര്‍ക്ക് മാനസരോവറും മറ്റും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഭീകരത രണ്ടുരാജ്യങ്ങളിലും ഉയരുന്ന ഭീഷണിയാണല്ലോ. ഭാരതം-ചൈന ബന്ധം ശക്തിപ്രാപിക്കുന്നതോടെ ഏറ്റവുമധികം ജനസംഖ്യയുള്ള (2.6 ബില്യണ്‍ ജനങ്ങള്‍) രണ്ടുരാജ്യങ്ങളുടെ ഒത്തുചേരലായി അത് പരിണമിക്കുന്നു. അതോടെ നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി സീയും ലോകത്തിലെ രണ്ടു ശക്തരായ നേതാക്കളായും മാറും.
ഭാരതത്തിന് സ്പീഡ് ട്രെയിന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്സ് എന്നതിനുപുറമെ ഭാരത-ചൈനീസ് മുതല്‍മുടക്ക് ഉല്‍പ്പാദനത്തിനും ഇന്‍ഫ്രാസ്ട്രക്ചറിനും വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും റെയില്‍വേയ്ക്കും ലഭ്യമാക്കാനും നരേന്ദ്രമോദി ആഗ്രഹിക്കുന്നു. ഹൈ-ടെക് ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റാണല്ലോ ഭാരതം. നരേന്ദ്രമോദി ലക്ഷ്യമിടുന്ന മറ്റൊന്ന് ചൈനയുമായുള്ള ഭാരതത്തിന്റെ 48 ബില്യണിന്റെ വ്യാപാരകമ്മി കുറയ്ക്കലാണ്. ഇതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ, സ്നേഹബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിര്‍ത്തിത്തര്‍ക്കത്തിന് പരിഹാരം കാണുക എന്നതിന് വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രി മോദി നല്‍കുന്നത്.
ചൈന ടിബറ്റ് ആക്രമിച്ച് കീഴടക്കിയപ്പോള്‍ ദലൈലാമ ഭാരതത്തില്‍ അഭയം തേടിയതും ഭാരതത്തിന്റെ അതിഥിയായി തുടരുന്നതും ചൈനയ്ക്ക് ഇഷ്ടപ്പെടുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നുവരികിലും പരസ്പരവിശ്വാസവും സഹകരണവും ഉറപ്പാക്കണമെന്നും അതിര്‍ത്തികള്‍ക്ക് വ്യക്തത വേണമെന്നും ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നുമുള്ള ആഗ്രഹമാണ് മോദിക്കുള്ളത്. ഇപ്പോഴത്തെ സന്ദര്‍ശനത്തിലൂടെ അതിന് വലിയ തോതില്‍ കഴിയുമെന്നാണ് നയതന്ത്രവൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: