മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴും ഒരു സംശയം വിട്ടുമാറാതെ നില്ക്കുന്നു; ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഉജ്ജ്വലമായിരുന്നുവോ? പക്ഷേ പ്രസംഗം ടിവിയില്‍ ശ്രദ്ധിച്ചിട്ടുള്ള ആരും അതൊരു നല്ല പ്രസംഗമായി പറയുമെന്ന് തോന്നുന്നില്ല. കാരണം, എത്രയോ മഹാന്മാരുടെ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള പാര്‍ലമെന്റാണ് ഭാരതത്തിന്റേത്! അങ്ങനെയുള്ള മഹാന്മാരേയും പാര്‍ലമെന്റിനെയും നമുക്ക് കൊച്ചാക്കാനാകില്ലല്ലോ!!
ഏതാനും നാള് മുമ്പ് ജപ്പാനില്‍ പോയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ ചെണ്ട കൊട്ടിയതിനേയും ഭാരതത്തില്‍ വന്ന ചൈനീസ് പ്രസിഡന്റിനോടൊപ്പം ഊഞ്ഞാലാടിയതിനേയും വില കൂടിയ സ്യൂട്ടും കോട്ടും ബ്യൂട്ടും ധരിക്കുന്നതിനേയും കുറിച്ച് രാഹുല്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു പക്വത വന്ന നേതാവിന്റെ ലക്ഷണമായി കരുതാനാകുന്നില്ല! ഒരു സാധാരണക്കാരന് പ്രധാനമന്ത്രിയായാല്‍ അതൊന്നും പാടില്ലായെന്നുണ്ടോ? അതൊക്കെ ‘ചിലര്‍ക്ക്’മാത്രം അവകാശപ്പെട്ടതാണെന്ന മാനസികാവസ്ഥയോ ഇങ്ങനെ പറയിപ്പിക്കുന്നത്!?
സമയം തെറ്റി പെയ്ത മഴയെത്തുടര്‍ന്ന് വിളകള്‍ നശിച്ചുപോയ കര്‍ഷകരുടെ കണ്ണീരൊപ്പാതെ മോദി വീണ്ടും വിദേശ സന്ദര്‍ശനത്തിന് പോയതിനെ കുറപ്പെടുത്തി വിമര്‍ശിക്കുന്നതു കേട്ടു;
നാട്ടില്‍ പ്രശ്നമുള്ളപ്പോഴൊന്നും കോണ്‍ഗ്രസും പ്രധാനമന്ത്രിമാരും ഒന്നും അപ്രകാരം ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയുമോ? ഈ കുറ്റം കണ്ടെത്തുന്ന രാഹുല്‍ഗാന്ധി 56 ദിവസം എവിടെയായിരുന്നു? കര്‍ഷകര്‍ നട്ടംതിരിയുന്നതൊന്നുമറിഞ്ഞില്ലേ? വടക്കന്‍ കൊറിയയിലേയും ക്യൂബയിലേയും പ്രധാന നേതാവും ചിലപ്പോള്‍ ‘അപ്രത്യക്ഷ’മാകാറുണ്ട്, കുറേ നാള്‍ക്കുശേഷം വീണ്ടും ‘പ്രത്യക്ഷ’പ്പെടുന്നത് കാണാം, അത് പിന്തുടരുകയാണോ രാഹുല്‍? എന്തിന്, എവിടെപ്പോയെന്ന് കോണ്‍ഗ്രസുകാരോടെങ്കിലും പറയുവാനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു നേതാവിന് എങ്ങനെയൊരു മാതൃകാ നേതാവാകാന്‍ കഴിയും?
അതുപോകട്ടെ, ലോക്സഭയില്‍ പ്രസംഗിക്കുമ്പോഴും സ്വതസിദ്ധമായ നാണം നിഴലിക്കുന്നത് കാണാമായിരുന്നു, കോണ്‍ഗ്രസിലെ ‘കഴിവുള്ള’ ആരോ എഴുതിക്കൊടുത്ത പ്രസംഗമായിരുന്നെങ്കിലും അത് ഫലിപ്പിക്കുവാന്‍ കഴിഞ്ഞില്ലായെന്നതിന് ചുറ്റുവട്ടത്തിരുന്ന മുതിര്‍ന്ന എംപിമാരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ മാത്രം മതി, എന്തോ അബദ്ധത്തില്പ്പെട്ടതുപോലെയായിരുന്നു അവരുടെ ഇരിപ്പ്! എങ്കിലും രാഹുല്‍ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചു, ഭരണപക്ഷത്തെപ്പോലും കൈയിലെടുത്ത പ്രസംഗമായിരുന്നു രാഹുലിന്റേതെന്ന് ചില മാധ്യമങ്ങള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു!! അതൊരു മറയാക്കി എന്തിനും ഏതിനും മോദിയെ അടിക്കാനും മോശമായി ചിത്രീകരിക്കാനും നടത്തുന്ന ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗം കൂടിയല്ലേ ഈ അമിതപ്രാധാന്യത്തിന് പിന്നിലെന്ന് സംശയിക്കാതെ തരമില്ല.
അക്കാര്യത്തില്‍ ഇംഗ്ലീഷ് ചാനലുകളും ഇംഗ്ലീഷ് പത്രങ്ങളും കാണിക്കുന്ന താല്‍പ്പര്യത്തിന് പിന്നാലെ പോകുവാനെ പ്രാദേശിക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കഴിയുന്നുള്ളൂ! അതുകൊണ്ടുതന്നെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ മിക്കതിനേയും നിയന്ത്രിക്കുന്നത് വിദേശകരങ്ങളല്ലേയെന്നു ചോദിക്കാതെ വയ്യ!
ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, ഒരു ഗ്ലാസ് മാത്രം പൊട്ടിയാല്‍ പോലും ആ സംഭവം അന്താരാഷ്ട്ര വാര്‍ത്തയാകുമ്പോള്‍ അതിന് പിന്നിലെ ഈ കരങ്ങള്‍ ഏതെന്ന് സംശയം തോന്നും. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, പ്രസ്തുത ആരാധനാലയ ആക്രമണം നടത്തുന്നവരെ പിടികൂടുവാന്‍ അതത് സംസ്ഥാനങ്ങള്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല? എന്നാല്‍ പഴി മുഴുവന്‍ നരേന്ദ്രമോദിക്കാണെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത!
നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഭാരതം ശക്തിയാര്ജിയ്ക്കുമോയെന്ന ഭയം മാത്രമല്ല ഹിന്ദുത്വത്തെ എതിര്‍ക്കുക കൂടി ചെയ്യുന്ന വിദേശലോബികളല്ലേ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കളിയ്ക്കുന്നതെന്ന സംശയം തള്ളിക്കളയാനാകുന്നില്ല?
പ്രസ്തുത ബില്ലിനെ മുന്നില്‍നിര്‍ത്തി മോദിക്കെതിരെ ‘ആക്രമണം’ നടത്തുന്നത് കാണുമ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കുവാന്‍ ഭാരത സമൂഹത്തിന് കഴിയുന്നില്ലായെന്നത് നമ്മുടെ ദൗര്‍ബല്യത്തെയാണ് വ്യക്തമാക്കുന്നത്! ഭാരതം വന്‍ ശക്തിയാകാന്‍ ആഗ്രഹിക്കാത്ത രാഷ്ട്രങ്ങളുടെ ഒത്താശയോടെ നടക്കുന്ന നീക്കങ്ങളെ കരുതലോടെ കാണുവാന്‍ ഭാരത ജനതയ്ക്ക് കഴിയണം, അത് തിരിച്ചറിയുവാന്‍ മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും കഴിയണം. ഭാരതം ശക്തിയാര്ജിച്ചേ മതിയാകൂ, അതിന് പകരം വിദേശകരങ്ങളുടെ നിയന്ത്രണത്തില്‍ അറിഞ്ഞോ അറിയാതെയോപെട്ട് പാവ കളിക്കുകയല്ല വേണ്ടത്! കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അത് തിരിച്ചറിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: