വ്യക്തിയധിഷ്ഠിത നീതിയാണോ നിയമാധിഷ്ഠിത നീതിയാണോ ഒരു ജനാധിപത്യസംവിധാനത്തില്‍ ആവശ്യമെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമായിരിക്കും. വ്യക്തിയധിഷ്ഠിത നീതി വികാരപരവും താല്പ്പര്യാധിഷ്ഠിതവുമായിരിക്കും. എന്നാല്‍ നിയമാധിഷ്ഠിത നീതി ആത്യന്തികമായി തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ നിന്നുള്ളതായിരിക്കും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് നേരത്തെ കിട്ടിയ ശിക്ഷാ വിധിയും അത് റദ്ദാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയും പരിശോധിക്കുമ്പോള്‍ രണ്ട് തരത്തിലുമുള്ള വിധിയുടെ യഥാര്‍ത്ഥ ചിത്രം നമുക്കുലഭിക്കും.
ജയലളിതയെ അഴിമതികുറ്റത്തിന് 4 കൊല്ലത്തെ തടവിനും 100 കോടി രൂപ പിഴ അടയ്ക്കാനും കര്‍ണ്ണാടകയിലെ വിചാരണ കോടതി വിധിച്ചതില്‍ ആശ്വാസം കൊണ്ടവരാണ് ഇന്ത്യയിലെ പൊതുസമൂഹം. അഴിമതി എന്ന സാമൂഹിക വിപത്ത് നാടിനെ തിന്നുതീര്‍ത്തുകൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന ഏതൊരു കോടതി വിധിയെയും ജനങ്ങള്‍ ആഹ്ലാദപൂര്‍വ്വം നെഞ്ചിലേറ്റുക സ്വാഭാവികമാണ്. ജയലളിത അഴിമതിക്കാരിയാണെന്ന ധാരണ പൊതുസമൂഹത്തിന്റെ ഉള്ളറകളില്‍ സന്നിവേശിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്ത് പൊതുപ്രവര്‍ത്തകര്‍ അഴിമതിക്കേസില്‍ പ്രതികളാക്കപ്പെട്ടതിന്റെ ചരിത്രം പരിശോധിച്ചാല്‍ അഴിമതിക്കാരുടെ മുന്‍നിരയിലാണ് ജയലളിതയ്ക്കുള്ള സ്ഥാനം.
2001 ലെ കളര്‍ ടിവി കുംഭകോണം, ഝാന്‍സി ഭൂമി ഇടപാട്, പ്ലാന്റ് സ്റ്റേ ഹോസ്റ്റല്‍ അഴിമതി, ലണ്ടന്‍ ഹോട്ടല്‍ അഴിമതി, കല്‍ക്കരി ഇറക്കുമതി അഴിമതി, 1993-94 കാലഘട്ടത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ കേസ് തുടങ്ങി അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രതീതിയാണ് അവര്‍ സൃഷ്ടിച്ചിട്ടുള്ളത്. അത്തരം ഒരു കളങ്കിത നേതാവിനെ വെള്ളപൂശാന്‍ വെളിപാടുള്ള ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല.
തമിഴ്നാട്ടിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്, കാര്യക്ഷമതയുള്ള ഭരണകര്‍ത്താവ്, പാവപ്പെട്ടവര്‍ക്കുവേണ്ടി വാരിക്കോരി ക്ഷേമപദ്ധതികള്‍വഴി അവരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ജനനായകി എന്നീ നിലകളിലൊക്കെ ജയലളിത ശ്രദ്ധേയയാണ്. എന്നാല്‍ സ്വത്ത് സമ്പാദനത്തിനുള്ള വ്യഗ്രതയും അതിനായുള്ള വളഞ്ഞവഴികളും കുത്സിത പ്രവൃത്തികളും താന്‍പോരിമയും ഏകാധിപത്യ പ്രവണതയും, കുടിപ്പകയിലൂന്നിയ സമീപനം, ധാര്‍ഷ്ട്യ സ്വഭാവവുമൊക്കെ അവരുടെ പ്രശസ്തിയെ ആന്റി ക്ലൈമാക്സിലെത്തിക്കുന്ന ഘടകങ്ങളാണ്.
കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി പോലും ജയലളിതയുടെ വിദ്വേഷത്തിന്റെ ഇരയാണ്. കര്‍ണ്ണാടക ഹൈക്കോടതി നല്കിയ വിധിയുടെ വിജയപ്പകിട്ടിലും എഐഎഡിഎംകെയില്പ്പെട്ടവര് ഒഴികെയുള്ളവര്‍ക്ക് അവര്‍ അനഭിമതയാകുന്നത് മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ അംഗീകൃത ശൈലിയുടെ നേരെ എതിര്‍ദിശയിലാണ് ജയലളിത നിലകൊള്ളുന്നത് എന്നുള്ളതുകൊണ്ടാണ്.
സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കീഴ്ക്കോടതി വിധിയിലൂടെ അഴിമതിക്കാരിയാക്കി പ്രഖ്യാപിക്കപ്പെട്ട ജയലളിത പൊടുന്നനെ കുറ്റവിമുക്തമാക്കപ്പെട്ടത് അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയായാണ് ഭവിച്ചിരിക്കുന്നത്. ഇതിന്റെ ആഘാതം പെട്ടെന്ന് താങ്ങാന്‍ ജനങ്ങള്ക്കാവുമെന്ന് തോന്നുന്നില്ല. കുറ്റാരോപിതര്‍ ശക്തരും പണക്കാരും രാഷ്ട്രീയ സ്വാധീനവുമുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെ നീതി പുലരില്ലെന്ന് തെറ്റായ ഒരു ധാരണ ജനമനസ്സുകളില്‍ സൃഷ്ടിക്കപ്പെടാനും അതിലൂടെ അവരുടെ മനസ്സില്‍ അസ്വസ്ഥത ദൃഢപ്പെടാനും ഈ കോടതി വിധി ഇടയാക്കിയേക്കാം.
ജൂഡീഷ്യറിയുടെ വിശ്വാസ്യതയെയും ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്. യഥാര്‍ത്ഥത്തില്‍ ഹൈക്കോടതി വിധിയിലൂടെ ജയലളിത പൂര്‍ണ്ണ കുറ്റവിമുക്തയായിരിക്കയാണ്. സുപ്രീം കോടതി ഒരിക്കല്‍കൂടി ഈ കേസിലുള്‍പ്പെട്ട വസ്തുതകള്‍ പുനഃപരിശോധിച്ചേക്കാം. അപ്രകാരം പരമോന്നത നീതിപീഠത്തിന്റെ അന്തിമ വിധി വരുന്നതുവരെ ജയലളിതാ കേസ് വിവാദത്തിന്റെ തീചൂളയില്‍ എരിക്കാതിരിക്കുകയാണ് വേണ്ടത്.
അതേസമയം വസ്തുതാപരമായ തെളിവുകളുടെ അഭാവം ഈ കേസിന്റെ അടിത്തറ തന്നെയാണ് തകര്‍ത്തിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ക്കെതിരെ കേസ് നല്കുമ്പോഴും ആരോപണത്തിന്റെ പിന്‍ബലം മാത്രം മതിയെന്നു വരുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കുക. വാസ്തവത്തില്‍ അനധികൃത സ്വത്ത് സമ്പാദനം കുറ്റകരമാകുന്ന എസ് 13(1) സി വകുപ്പു പ്രകാരമാണ് ജയലളിതക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. വിചാരണ കോടതി ഇതിന് നാലുകൊല്ലം ജയില്‍ വാസവും 100 കോടി രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുമ്പോള്‍ വാസ്തവത്തില്‍ അവിഹിത സ്വത്തുസമ്പാദനം 8.12 ശതമാനമേ വരൂ. ഇത് 10 ശതമാനം വരെ ആണെങ്കില്‍ പോലും വലിയ കുറ്റമായി കാണേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. കര്‍ണ്ണാടക ഹൈക്കടതി പരിഗണിച്ചിരിക്കുന്നതും അതാണ്. സ്വത്തുക്കളുടെ മൂല്യം നിശ്ചയിച്ചതിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാട്ടുകയായിരുന്നുവത്രെ. വിചാരണക്കോടതി ജഡ്ജി ഇക്കാര്യങ്ങളൊന്നും സൂക്ഷ്മമായി വിലയിരുത്താതെയാണ് നേരത്തെ വിധി പ്രസ്താവിച്ചതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ക്ക് പറ്റാവുന്ന പാകപ്പിഴകളിലേക്കും വെളിച്ചം വീശാന്‍ ഈ വിധി സഹായിക്കുമെന്നത് ശ്രദ്ധേയമാണ്.
ജയലളിതക്കെതിരെ ആദ്യത്തെ വിധി വന്ന അവസരത്തില്‍തന്നെ ബിജെപി നേതാവായ കേരളത്തിലെ പ്രശസ്ത അഭിഭാഷകന് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യംനല്‍കാതെ അനാവശ്യമായി മൂന്നാഴ്ചക്കാലം അവരെ തടവില്‍ പാര്‍പ്പിക്കാന്‍ വിചാരണക്കോടതിയെ പ്രേരിപ്പിച്ച ചേതോവികാരം നിയമാധിഷ്ഠിത നീതിയുടെതായിരുന്നില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതിക്ക് അത് റദ്ദാക്കേണ്ടിവന്നു. ജനവികാരവും മാധ്യമ വിചാരണയും നോക്കി കേസില്‍ വിധി പറയാന്‍ തുടങ്ങിയാല്‍ അത് നീതിദേവതയെ അപഹസിക്കുന്നതിന് തുല്യമാവും.
നേരത്തെ സൂചിപ്പിച്ചതുപോലെ ജയലളിത അഴിമതിക്കാരിയല്ല എന്നു വിശ്വസിക്കാന്‍ അവരുടെ അനുയായികള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന കാര്യവും കൂടി ഇതിനൊപ്പം വെയ്ക്കണം. വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ അവര്‍ക്കെതിരെ ജനാധിപത്യപരമായി നീങ്ങാന്‍ ഈ വിധി ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങള്‍ക്കു തോന്നുന്നത്.
വികാരപരമായ സമീപനം ഉണ്ടയില്ലാത്ത വെടിപോലെയാണ്. എല്ലാ കോടതിയുടെയും മുകളില്‍ ഒരു കോടതിയുണ്ടെന്നും അത് മനസ്സാക്ഷിയുടെ കോടതിയാണെന്നും പറഞ്ഞത് ഗന്ധിജിയാണ്. ജയലളിതയും അവര്‍ക്കുവേണ്ടി ജീവന് വെടിഞ്ഞവരുടെ കുടുംബങ്ങളും ആരാധകരും ആഹ്ലാദാരവങ്ങള്‍ക്കൊപ്പം അതും ഓര്‍ക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: