ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍നിന്നും ഒരു കത്തോലിക്കാ ജഡ്ജിയുടെ അതൃപ്തി പരസ്യപ്രസ്താവനയിലൂടെ പ്രകടിപ്പിച്ചത് മതേതരഭാരതം വായിച്ചെടുത്തത് ക്രിസ്തുവിന്റെ കുരിശുമരണം നടന്ന ദിവസം തന്നെയായത് സ്വാഭാവികം.
ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് സംസ്ഥാനത്തിന്റെ മുഖ്യജഡ്ജിമാരെ വിളിച്ചുവരുത്തി നടത്തുന്ന മീറ്റിംഗില്‍ ദുഃഖവെള്ളിയാഴ്ചയായതുകൊണ്ട് പങ്കെടുക്കാനാവില്ലെന്നും മതപരമായും കുടുംബപരമായും ഒഴിച്ചുകൂടാനാവാത്ത പരിപാടിയാണെന്നും അറിയിക്കാന്‍ വ്യക്തിപരമായി ഒരു ജഡ്ജിക്കവകാശമുണ്ടാകാം. അതില്‍ ആര്‍ക്കും പരിഭവമുണ്ടാകേണ്ടതുമില്ല.
പക്ഷേ ഈ കത്ത് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കും. എന്താണ് തെറ്റായ സന്ദേശം? കത്തോലിക്കരും മുസ്ലിങ്ങളും പറയുന്നതെല്ലാം ശരിയും മറ്റുള്ളവര്‍ ചെയ്യുന്നതൊക്കെ തെറ്റുമെന്ന സന്ദേശം!
ഹിന്ദുക്കളുടെ വിശേഷദിവസങ്ങളില്‍ ഇത്തരം പരിപാടി എന്തുകൊണ്ടുനടക്കുന്നില്ല, നടത്തുന്നില്ല എന്നും ഇത് തെറ്റായ സന്ദേശമാണെന്നുമാണ് വ്യാഖ്യാനം. ദല്‍ഹിയിലും സമീപസ്ഥ ജില്ലകളിലും ആരോ കന്യാസ്ത്രീ മഠങ്ങള്‍ ആക്രമിച്ചതും മോഷണം നടത്തിയതും ബലാത്സംഗം നടത്തിയതും കാട്ടുതീപോലെ വാര്‍ത്തയാക്കി കുത്തിയിളക്കാന്‍ നോക്കി. പക്ഷേ അതിന്റെ പേരില്‍ ഒരു കോലാഹലവും ഉണ്ടാകാതിരുന്നപ്പോള്‍ കേരളത്തിലെ വനിതാ കമ്മീഷനിലെ ഒരംഗം 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി മോദിക്ക് ഇ-മെയില്‍ അയച്ചതായി പത്രവാര്‍ത്ത കണ്ടു.
പഴന്തുണിയും ഗോതമ്പും കൊടുത്ത് മതപരിവര്‍ത്തനം നടത്തിയിട്ട് തിരിഞ്ഞുനോക്കാതായപ്പോള്‍ തറവാട്ടിലേക്കു തിരിച്ചുവരുന്നവരെ വിരട്ടിയും അതിന് തയ്യാറായവരെ ഉരുട്ടുമെന്ന് ഭീഷണിപ്പെടുത്തിയും ഒരു ബിഷപ്പിന്റെ വചനഘോഷണം ഉണ്ടായത് മതേതര ഭാരതത്തിലാണ്. പോരാ, ആര്‍എസ്എസുകാരും ഐഎസ് ഭീകരരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നുവരെ ഈ വചനഘോഷണക്കാരന് വെളിപാടുണ്ടായി.
നമ്മുടെയൊക്കെ ഓര്‍മയിലുള്ള ഭീകരകൊലപാതകമായിരുന്നു മന്ദമാരുതി കേസ്. അതു വാദിച്ചു ജയിക്കാന്‍ സുപ്രീംകോടതി വക്കീലായിരുന്ന എംഎസ്ആര്‍ ചാരിയെ കൊണ്ടുവന്നു. അഭയക്കേസിലെ പ്രതിസ്ഥാനത്തുനില്ക്കുന്ന ത്രിമൂര്‍ത്തികളും അവരെ രക്ഷിക്കാന്‍ 18 അടവും പ്രയോഗിക്കുന്നവരുടെ മുന്‍നിരയില്‍ മറ്റൊരു മതേതര സന്ദേശവാഹകനായ സുപ്രീംകോടതി ജഡ്ജി ബെംഗളൂരുവില്‍ ഫോറന്‍സിക് ലാബില്‍ ഇടിച്ചുകയറി സിഡി പരിശോധിച്ചതുമുതല് കേസ് അണിയറയിലാണ്. ഇതും മതേതര ഭാരതത്തിലെ ജഡ്ജി തന്നെ. കേസു മുറുകിനിന്ന സമയത്ത് ഒരു വനിതാ ജഡ്ജിയെ സഹായിക്കാന്‍ അണിയറയില്‍ ചരടുവലിക്കുകയും പ്രതികള്‍ക്ക് നിരുപാധികജാമ്യം കൊടുത്ത് പുറത്തുവിടുകയും ചെയ്ത് മതേതരന്മാര് കടമ നിര്‍വഹിച്ചു.
ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ പാവം മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നപ്പോള്‍ വേറൊരു ബിഷപ്പ് അവരുടെ ഭാഗം പറയാനും ഇറ്റലിയോടു കൂറുകാണിക്കാനും തയ്യാറായതും ഈ മതേതര ഭാരതത്തിലാണ്.
പീഡാനുഭവയാത്രകളും കുരിശുമല കയറ്റവും നടക്കുന്ന മലയോരങ്ങള്‍ മുഴുവന്‍ തനിക്കാക്കി വെടക്കാക്കുന്ന ഇന്നത്തെ പോക്കില്‍ അവസാനത്തേതാണ് കുരിശില്‍ വാള്വച്ചു വെല്ഡുചെയ്തിരിക്കുന്നത്. കാട്ടുമൃഗങ്ങള്‍ സ്പര്‍ശിച്ചാല്‍ അംഗഭംഗം തീര്‍ച്ച. എടുത്തുമാറ്റണമെന്ന് നിരവധി ഉന്നതരുടെ ആജ്ഞയുണ്ടായിട്ടും ഒരനക്കവുമില്ല. ഇവരാണ് മതേതരന്മാര്.
ഹിന്ദുക്കള്‍ കാലാകാലമായി വിളക്കുവക്കുന്ന മലമുത്തന്മാരുടെയും കല്ദൈവങ്ങളുടെയും വൃക്ഷച്ചുവട്ടിലിരിക്കുന്ന നാഗങ്ങളെയും എടുത്തുമാറ്റാന്‍ ലവലേശം അറപ്പില്ലാത്ത ഇവര്‍ മതേതരത്വം പറയുന്നു.
ഇടുക്കി ജില്ലയില്‍ മാത്രം 472 കുരിശുമലകള്‍ നടന്നുകയറുന്ന പരിഹാര പ്രദക്ഷിണ പീഡാനുഭവ പാതകള്‍ 50 അടി വീതിയില്‍ 4.5 കിലോമീറ്റര്‍വരെ കൈവശമാക്കി പ്രതിവര്‍ഷം ചുറ്റുവട്ടത്തിലുള്ള മുഴുവന്‍ ഗോത്രവര്‍ഗങ്ങളെയും തിരഞ്ഞുപിടിച്ച് മതംമാറ്റുകയും ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നവര്‍ ഹിന്ദുവിന്റെ വൃക്ഷച്ചുവട്ടില്‍ വിളക്കുവച്ചിരുന്ന നാഗവിഗ്രഹങ്ങളും എടുത്തുമാറ്റാന്‍ പോലീസിനെയും ഫോറസ്റ്റിനേയും വിന്യസിക്കുമ്പോള്‍ ഈ മതേതരന്മാര് വെടിപൊട്ടിക്കാന്‍ തിരനിറക്കുന്നു.
മലയോരക്കാര്‍ കൈവശപ്പെടുത്തുന്ന കുരിശുകൃഷിക്ക് ബദലായി ഇതുപോലെ ചില തീപ്പൊരികള്‍ വിളയാടിയാല് എന്താകും ഫലമെന്ന് ഈ മതേതര സന്ദേശവാഹകര്‍ അറിഞ്ഞിരിക്കുന്നതു നന്ന്. ഒറ്റക്കും പെട്ടക്കും മാവോവാദികളായും മറ്റു പലവേഷത്തിലും അവരെല്ലാം ഇവിടെയുണ്ടെന്നും അറിയുക. ലക്ഷ്മണാനന്ദ സരസ്വതിയെപ്പോലെ എത്ര സന്ന്യാസി ശ്രേഷ്ഠരെയും പ്രവര്‍ത്തകരെയും കാലയവനികക്കുള്ളിലാക്കിയ ഇത്തരം മതേതര സന്ദേശവാഹകര്‍ പുറപ്പെടുവിക്കുന്ന വിധിയിലും ഈ മുന്വിധിയുണ്ടാകുമെന്നുറപ്പ്.
ഒറ്റ വിദേശരാജ്യത്തും ക്രിസ്ത്യന്‍ മുസ്ലിം ഐക്യമില്ല. തമ്മില്‍ കലഹവും യുദ്ധവും തീവെയ്പും വെടിവയ്പും. പലായനം ചെയ്യുന്നവര്‍ ഭാരതീയരാണെന്നറിയുക. ഇവിടെനിന്ന് ഇങ്ങനെയൊരു പലായനത്തിന് വിത്തുപാകുന്നതിന് ഇത്തരം സന്ദേശവാഹകര്‍ കരുവാകാതിരിക്കാനെങ്കിലും കരുതലോടെ വചനഘോഷണം നടത്തണം.
ഭാരതത്തിന്റെ ചീഫ് ജസ്റ്റിസും ഇവിടെ ജസ്റ്റിസ് കെ.ടി.തോമസും പറഞ്ഞത് വ്യക്തിതാല്‍പ്പര്യത്തേക്കാള്‍ സ്ഥാപന താല്‍പ്പര്യമാണ് പ്രധാനമെന്നാണ്. പാര്‍ലമെന്റില്‍ ചെന്നാലും ചില എംപിമാര്‍ സ്വകാര്യബില്ലവതരിപ്പിച്ച് ദളിതരുടെയും ഗോത്രവര്‍ഗത്തിന്റെയും വക്താക്കളാകാന്‍ നടത്തുന്ന ശ്രമവും കണ്ടില്ലെന്നു നടിക്കാനാവില്ല.
മാതാ അമൃതാനന്ദമയീ ദേവിയുടെ ഭവനിര്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടയിലുണ്ടായ ഒരനുഭവം കൂടി. ഒരു പള്ളി കേന്ദ്രീകരിച്ച് 48 അപേക്ഷകള്‍, പരിശോധിക്കാന്‍ സ്ഥലത്തുചെന്നപ്പോള്‍ ഒരു അപേക്ഷയുടെ മറുപടി- ”ഞങ്ങടെ പള്ളീലച്ചന് പറഞ്ഞിട്ടാ അപേക്ഷിച്ചത്. പോപ്പു തിരുമേനി പാവങ്ങള്‍ക്കായി പലര് വഴി ചെലവാക്കുന്ന പണമുണ്ട്. അതില്‍ അമ്മക്കും കൊടുത്തു രണ്ട് കോടി. അതുകൊണ്ട് അപേക്ഷിക്കാന്‍ പറഞ്ഞു.” ഇങ്ങനെയും നടക്കുന്നു മതേതര വചനഘോഷണം.
ഏതായാലും സുപ്രീംകോടതിയില്‍ പോലും കയറ്റിപ്പറ്റി മതം ജീവശ്വാസമാക്കിയവര്‍ നടത്തുന്ന വിധിപ്രസ്താവനകള്‍ കാലം കാത്തിരിക്കുന്നു. ധനകാര്യവും വിദ്യാഭ്യാസവും കൈകാര്യം ചെയ്ത് കഴിഞ്ഞ രണ്ട് ദശാബ്ദത്തില്ക്കൂടുതല് ഇവിടുത്തെ കുത്തക പാട്ടഭൂമി തകിടംമറിക്കുന്നു-വിദ്യാഭ്യാസം പരിപൂര്‍ണമായി വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു. ക്ഷേത്രഭൂമികള്‍ നഷ്ടമായതെല്ലാം തിരിച്ചെടുക്കാന്‍ പലതിലും ഹൈക്കോടതി വിധിയുണ്ട്. കൈവശം വച്ചിരിക്കുന്നത് പള്ളിയും പട്ടക്കാരും തന്നെ.
അങ്ങനെയിരിക്കെ വീണ്ടും ബജറ്റിലൂടെ കൈവശ കുത്തകപ്പാട്ട ഭൂമിയുടെ 15 ശതമാനം ടൂറിസത്തിനാകാമെന്ന് വായിച്ചെടുത്തതോടെ ഒരുതുണ്ട് ഭൂമിയും തിരികെക്കിട്ടില്ല എന്നുറപ്പായി.
ഇത്തരം കളികള്‍ക്കിടയില്‍ കുറെ തിരിച്ചെടുക്കാന്‍ തയ്യാറായ ഹിന്ദുമന്ത്രിയെ കൂട്ടത്തോടെ പുകച്ചുപുറത്താക്കാന്‍ കുടുംബവഴക്കിനെ വികൃതമാക്കുന്ന രാഷ്ട്രീയവും നമ്മള് കണ്ടു.
ഏറ്റവും പുതിയതായി സമകാലീന കോഴക്കേസില്‍ ഒരു ഹിന്ദുമന്ത്രിമൂലമാണ് കേസ് എന്ന തിരിച്ചറിവില്‍ പടലപിണങ്ങിയ ക്രിസ്ത്യന്‍ മന്ത്രിക്ക് മറ്റെല്ലാ ക്രിസ്ത്യന്‍ മന്ത്രിമാരും പിന്തുണകൊടുത്തപ്പോള്‍ ഹിന്ദുമന്ത്രി ചങ്ങനാശ്ശേരിയില്‍ അഭയംതേടിയതും അങ്ങാടിപ്പാട്ടായി. ഇതൊക്കെ മതേതരം തന്നെ.ഇതാണ് മതേതരത്വം. അതിനാല്‍ തെറ്റായ സന്ദേശം സങ്കുചിത സന്ദേശ പ്രചാരണം തന്നെ.
ഒരു കലാമണ്ഡലം ഹൈദരാലി മാത്രമേ കഥകളി സംഗീതജ്ഞനായിരുന്നുളളൂ. ഒരു യേശുദാസ് മാത്രമേ കൃഷ്ണഗീതം പാടിയുള്ളൂ. ഒരു യൂസഫലി കേച്ചേരി മാത്രമേ ഗുരുവായൂര്‍ ഭക്തനായിരുന്നുള്ളൂ. ഒറ്റ ക്രിസ്ത്യാനിയും ഒരു മുസ്ലിമും പരസ്യമായി കെട്ടുംകെട്ടി ശബരിമല കയറുകയില്ല.
ഗുരുവചനം പ്രസക്തമെന്നും അയ്യപ്പസന്ദേശം കാലികപ്രധാനമെന്നും ഇവരൊക്കെ വേദികളില്‍ വചനഘോഷണം നടത്തും. ഇതുകേട്ട് വിവരമില്ലാത്ത ഹിന്ദു കയ്യടിക്കും. അതിനപ്പുറം ഈ പുകയും വെടിയും ജസ്റ്റിസുമാര്‍ ആവര്‍ത്തിക്കും. സ്വതന്ത്ര ഭാരതചരിത്രത്തില്‍ ഇതുപോലൊരു ജഡ്ജിയും അഭിപ്രായം പറഞ്ഞിട്ടില്ല. ഇവിടെ കെട്ടിപ്പൊക്കുന്ന പള്ളികളും സ്വത്തുക്കളും ഇറ്റലിയിലെ പോപ്പിന്റെ നിയന്ത്രണത്തിലാകുന്നത് ഇവിടുത്തെ മതേതരത്വം കൊണ്ടാണ്! അവിടുന്ന് പ്രഖ്യാപിക്കുന്നു അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രങ്ങള്‍! ഇവിടെ ശബരിമലക്ക് കിട്ടാത്ത സൗകര്യങ്ങള്‍!
അതിജീവനത്തിന്റേയും ഉപജീവനത്തിന്റെയും പ്രതീകാത്മക ബിംബകല്പ്പനയായ പശുവിനെ കൊല്ലരുത്/തിന്നരുത് എന്നതിന് പല സംസ്ഥാനങ്ങളും നിയമം പാസ്സാക്കിയപ്പോള്‍ ഇവിടെ പന്നിയിറച്ചി സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ പരസ്യമായി പാചകംചെയ്തുകഴിച്ചു. ഗുരുവായൂരപ്പന് കോളേജില്‍ പന്നിഫെസ്റ്റു നടത്തിയും മതേതരത്വം പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് കാന്‍സര്‍ രോഗികള്‍ കൂടുതലെന്നത് കാലം കണക്കെടുത്തിട്ടുണ്ട്.
ആരോഗ്യത്തിന് യോഗ പരിശീലനം നന്നെന്ന് പ്രചരിപ്പിച്ചപ്പോള്‍ അതും കാവിവല്‍ക്കരണമെന്നു പറയുന്നവരുടെ സങ്കുചിതത്വം ഇത്തരം ജഡ്ജിമാരിലൂടെ പുറത്തുചാടുന്നു. ശബരി റെയിലിന്റെ പേരുമാറ്റിയാല്‍ എന്റെ മണ്ഡലത്തിലൂടെ കടത്തിവിടാമെന്ന് മതേതരത്വം പറഞ്ഞ് റെയില്‍ മുടക്കിയ എംഎല്‍എ ഉന്നതനും ഈ ജഡ്ജിയും ഒരേ നാണയത്തിന്റെ രണ്ടുവശം മാത്രം.
ഒ.വി.വിജയന്റെ ഓര്‍മക്കായി ഒരു കുരിശുവച്ചിരുന്നെങ്കില് ഇത്രയും എതിര്പ്പുണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ചീഫ് ജസ്റ്റിസിന്റേത് തെറ്റായ സന്ദേശവും തന്റേതു ശരിയായ സന്ദേശവും!! കാലം മറുപടി കണ്ടെത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: