ന്യൂദല്‍ഹി: പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എഎപി ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി. ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിന്റേതാണു തീരുമാനം. ഇവരെ കൂടാതെ അജിത് ഝാ, ആനന്ദ് കുമാർ എന്നിവരേയും നീക്കിയിട്ടുണ്ട്.
ഗോപാൽ റായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇവരെ പുറത്താക്കാനുള്ള പ്രമേയത്തെ ഇരുന്നൂറ് അംഗങ്ങൾ അനുകൂലിച്ചു. 23 പേർ മാത്രമാണ് പുറത്താക്കുന്നതിനെ എതിർത്തത്. ദല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് നടപടി.
ദൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാൾ യോഗത്തിൽ പങ്കെടുത്തെങ്കിലും പ്രസംഗത്തിന് ശേഷം ഉടൻ തന്നെ മടങ്ങി. അതിന് പിന്നാലെയാണ് പുറത്താക്കൽ തീരുമാനം വന്നത്. രാവിലെ യോഗത്തിൽ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവ് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തി. ദേശീയ കൗൺസിൽ അംഗങ്ങളിൽ ചിലരെ യോഗവേദിയിലേക്ക് കടത്തി വിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
യോഗവേദിക്ക് പുറത്ത് തടിച്ചു കൂടിയ പാർട്ടി പ്രവർത്തകർ യാദവിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് യോഗവേദിയായ കാലിസ്റ്റ് റിസോർട്ടിൽ പൊലീസിനെ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ചിരുന്നു.
യോഗത്തിൽ പങ്കെടുക്കാനെത്തിയ അംഗങ്ങളെ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. തിരച്ചറിയൽ രേഖകളോ, മൊബൈൽ നന്പറോ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച എസ്.എം.എസോ കാണിക്കാത്തവർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: