ന്യൂദല്‍ഹി: യുവഓഫീസര്‍മാരെ വേണമെന്ന് കരസേന സുപ്രീംകോടതിയില്‍. ചൈനയ്ക്കും പാക്കിസ്ഥാനും ഇസ്രയേലിനുമുള്ള അനുപാതത്തില്‍ കരസേനയില്‍ യുവഓഫീസര്‍മാര്‍ ഇല്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി കോടതിയെ ധരിപ്പിച്ചു. 2009ല്‍ സൈന്യം നടപ്പിലാക്കിയ കേണല്‍മാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസിലാണ് സൈന്യം നിലപാട് അറിയിച്ചത്.
പാക്കിസ്ഥാന്റെയും ചൈനയുടേയും കേണല്‍ റാങ്കിലുള്ള ഓഫീസര്‍മാരുടെ ശരാശരി പ്രായം 37 വയസ്സാണ്. ഇസ്രയേല്‍ സൈന്യത്തിന് ഇത് 32 വയസ്സുമാത്രം. എന്നാല്‍ ഭാരത കരസേനയിലെ കേണല്‍മാരുടെ ശരാശരി പ്രായം 41 ആണ്.
1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലെ മന്ദഗതിയിലുള്ള പ്രതികരണത്തിന് കാരണമായി കേണല്റാങ്ക് ഉദ്യോഗസ്ഥരുടെ അഭാവമാണെന്ന് കരസേന വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2009ല്‍ കേണല്‍ റാങ്കിലും കമാണ്ടര്‍ റാങ്കിലുമുള്ള യുവ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം കൂടുതല്‍ വേഗത്തിലാക്കി പരിഷ്ക്കരണങ്ങള്‍ കൊണ്ടുവന്നത്. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ കരസേന നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു തീരുമാനം.
എന്നാല്‍ ഇന്‍ഫെന്‍ട്രി,ആര്‍ട്ടിലറി യൂണിറ്റുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് പുതിയ രീതിയില്‍ കൂടുതലും പ്രമോഷണുകള് ലഭിച്ചത്. ഇതിനെതിരെ മറ്റുസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ കോടതിയെയും സൈനിക ട്രിബ്യൂണലിനെയും സമീപിച്ചു. പുതിയ സ്ഥാനക്കയറ്റ രീതി ട്രിബ്യൂണല്‍ റദ്ദാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ട്രിബ്യൂണല്‍ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഏകദേശം 1500ഓളം പുതിയ കേണല്‍ തസ്തികകളാണ് കരസേനയില്‍ അനുവദിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും കാലാള്പടയിലെയും പീരങ്കിപ്പടയിലേയും ഓഫീസര്‍മാര്‍ക്ക് ലഭിച്ചതിനെതിരെ മറ്റു സൈനിക വിഭാഗങ്ങളാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
അസംതൃപ്തരായ സൈനിക ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് മുന്നോട്ടെങ്ങനെ പോകാനാകുമെന്ന ചോദ്യം കോടതി ഇന്നലെ കരസേനയുടെ അഭിഭാഷകനോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ദാതാവെന്ന നിലയില്‍ സ്ഥാനക്കയറ്റ വ്യവസ്ഥകളില്‍ മാറ്റംവരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സേനയും വാദിച്ചു. കേസില്‍ ഏപ്രില്‍ 15ന് സുപ്രീംകോടതി വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: