ന്യൂദല്‍ഹി: മൊബൈല്‍ ടെലികോം സ്പെക്ട്രം ലേലം പൂര്‍ത്തിയായ സാഹചര്യത്തില്‍ ലേലം സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്കി. ഓപറേറ്റര്‍മാരില്‍ നിന്ന് പ്രാഥമിക വിഹിതം സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.
അനുമതി ലഭിച്ചതോടെ കേന്ദ്രത്തിന് ലേലത്തില്‍ വിജയിച്ച കമ്പനികളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനാവും. ലേലം പിടിച്ചവര്‍ ലേലത്തുകയുടെ മൂന്നിലൊന്ന് പത്തു ദിവസത്തിനകവും അവശേഷിക്കുന്ന തുക പത്ത് ഗഡുക്കളായും നല്‍കണം. അതേസമയം, സ്പെക്ട്രം തരംഗങ്ങളുടെ അന്തിമ വിന്യാസം കോടതിയുടെ വിധി അടിസ്ഥാനമാക്കിയായിരിക്കണമെന്നും മുന്നറിയിപ്പ് നല്കി.
ലേലത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതിയുടെ ഈ നിര്‍ദേശം. ലേലത്തില്‍ വിജയിച്ച കമ്പനികള്‍ക്ക് കേസില്‍ കക്ഷി ചേര്‍ന്ന് തങ്ങളുടെ നിലപാട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ലേലത്തിലൂടെ 1.10 ലക്ഷം കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാന്‍ കഴിഞ്ഞതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. 19 ദിവസം നീണ്ടുനിന്ന 119 റൗണ്ട് ലേലമാണ് നടന്നത്. ലേല നടപടികളെ ചോദ്യം ചെയ്ത് ഭാരതി എയര്‍ടെല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലേലം സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി നേരത്തെ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: