ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് നാളെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി വീട്ടിലെത്തി ഭാരത രത്ന സമ്മാനിക്കും. വൈകിട്ട് അഞ്ചിന് കൃഷ്ണമേനോന് മാര്‍ഗ്ഗിലെ വാജ്പേയിയുടെ വസതിയിലാണ് രാഷ്ട്രം പരമോന്നത സിവിലിയന്‍ അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
ദീര്‍ഘനാളായി രോഗഖബാധിതനായി കിടപ്പിലാണ് അടല്‍ജി. മാര്‍ച്ച് 30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പണ്ഡിറ്റ് മദനമോഹന മാളവ്യയുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതിയില്‍നിന്നും ഭാരതരത്ന ഏറ്റുവാങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും എല്‍.കെ. അദ്വാനി അടക്കമുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും വാജ്പേയിയുടെ വസതിയിലെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 2014 ഡിസംബര്‍ 24 നാണ് വാജ്പേയിക്കും മദനമോഹന മാളവ്യയ്ക്കും ഭാരതരത്ന പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയായിരിക്കെ ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളും രാഷ്ട്രതന്ത്രജ്ഞന്, മികച്ച പ്രാസംഗികന്, കവി തുടങ്ങിയ നിലകളില്‍ പ്രകടിപ്പിച്ച മികവുമാണ് അദ്ദേഹത്തെ ഭാരത രത്നയ്ക്ക് അര്‍ഹനാക്കിയത്. പത്തുവര്‍ഷമായി പൊതുരംഗത്തുനിന്നും വിരമിച്ച അദ്ദേഹം കൃഷ്ണമേനോന് മാര്‍ഗ്ഗിലെ ആറാം നമ്പര്‍ (എ) വസതിയില്‍ വിശ്രമത്തിലാണ്.
വിദ്യാഭ്യാസ വിചക്ഷണനായ മദനമോഹന മാളവ്യ 1909, 1918 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനുമായിരുന്നു. ഹിന്ദു ദേശീയതയിലൂന്നി ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രവര്‍ത്തിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു മാളവ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: