ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയില്‍ സുരക്ഷാ നിയമങ്ങളെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തില്‍ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഇത് വന്‍ ബഹളത്തിനിടയാക്കി. അകാരണമായി സഭ തടസപ്പെടുത്തിയ പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ എംഎല്‍എ ബഷീര്‍ അഹമ്മദ് വീറിയെ അധ്യക്ഷത വഹിച്ചിരുന്ന അമൃത് മല്‍ഹോത്രയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാര്‍ഷലുകള്‍ പിടിച്ചു പുറത്താക്കി.
സായുധ സേനക്ക് പ്രത്യേകാധികാരം കൊടുക്കുന്ന അഫ്സ്പാ നിയമവും അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്ന ഡിഡിഎ ആക്ടും തമ്മില്‍ തെറ്റിയതാണ് ബഹളത്തിന് അടിസ്ഥാന കാരണം.
എന്നാല്‍, ഈ ആശയക്കുഴപ്പം ബോധപൂര്‍വം പ്രതിപക്ഷം ഉണ്ടാക്കിയതാണെന്നാണ് തുടര്‍സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം, അഫ്സ്പാ ക്രമേണ സംസ്ഥാനത്തുനിന്ന് ഇല്ലാതാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പ്രസ്താവിച്ചിരുന്നു.
നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി പ്രതിനിധി ബഷീര്‍ അഹമ്മദ് വീറി അടിയന്തര പ്രമേയമായി ഡിഡിഎ ചട്ട വിഷയം അവതരിപ്പിക്കാന്‍ അനുമതി തേടി. എന്നാല്‍ സ്പീക്കര്‍ അമൃത് മല്‍ഹോത്ര അതുതടഞ്ഞു. 1997-ലെ ജമ്മു കശ്മീര്‍ ഡിസ്റപ്റ്റഡ് ഏരിയ ആക്ട് ഒരു വര്‍ഷത്തേക്കു മാത്രമായിരുന്നുവെന്നും അത് 1998 ഒക്ടോബര്‍ ഏഴിന് ഇല്ലാതായെന്നും വിവരിച്ച സ്പീക്കര്‍ അടിയന്തര പ്രമേയാനുമതി നിഷേധിച്ചു. നിലവില്‍ ഈ നിയമമില്ലെന്നും വീറിന്റെ ആവശ്യം നലനില്ക്കുന്നതല്ലെന്നും മല്‍ഹോത്ര വിശദീകരിച്ചു.
എന്നാല്‍, തനിക്ക് അബദ്ധം പിണഞ്ഞതല്ല, ഈ വിഷയം ചര്‍ച്ചചെയ്യാനാണ് പ്രമേയം അവതരിപ്പിച്ചതെന്നായിരുന്നു വീറിന്റെ വാദം. മറ്റുസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് വീര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സഭാ നടപടികള്‍ തടസപ്പെടുത്തിയ അംഗത്തെ പിടിച്ചു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
ഡിഡിഎ നിലവിലില്ലെങ്കില്‍ ആഫ്സ്പ്ക്ക് പ്രസക്തിയില്ലെന്നായി വീറിന്റെ നിലപാട്. ഘട്ടംഘട്ടമായി അഫ്സ്പ പിന്‍വലിക്കുമെന്ന പിഡിപി നിലപാട് തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. അഫ്സ്പ സംസ്ഥാനത്തുനിന്നു പാടേ നീക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടു കൈക്കൊള്ളണമെന്നും സഭയ്ക്കു പുറത്ത് ബിജെപി ആവശ്യപ്പെട്ടു.
ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കാന്‍ നിര്‍ബന്ധിതമായി. പിഡിപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ നയീം അഖ്തര്‍, അഫ്സ്പ്യും ഡിഡിഎയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കി.
അഫ്സ്പ 1990 -ല്‍ ജമ്മു കശ്മീരില്‍ നടപ്പിലാക്കിയ കേന്ദ്ര നിയമമാണ്. അതിലെ മൂന്നാം വകുപ്പു പ്രകാരം സംസ്ഥാനത്തെ ഏതു പ്രദേശവും ആവശ്യമെങ്കില്‍ അസ്വസ്ഥ ബാധിത പ്രദേശമാക്കാം, അവിടെ സായുധ സേനക്ക് ആ പ്രദേശത്ത് അധികാരം വിനിയോഗിക്കാം.
1990-ല്‍ ഈ നിയമം കശ്മീര്‍ താഴ്വരയില് മാത്രമായിരുന്നു ബാധകമാക്കിയത്. പിന്നീട് 2001 ആഗസ്റ്റ് 10-ന് ജമ്മുവിലേക്കും നീട്ടി. അതേ സമയം ഡിഡിഎ 1997-ലാണ് ജമ്മു കശ്മീരില്‍ നടപ്പിലാക്കിയത്. അത് സംസ്ഥാന സര്‍ക്കാര്‍ നിയമമായിരുന്നു. അത് ഒരുവര്‍ഷത്തേക്കായിരുന്നു, അതിന്റെ കാലാവധി കഴിയുകയും ചെയ്തു, മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: