തിരുവനന്തപുരം: അഴിമതി ആരോപണം പേറുന്ന ധനമന്ത്രി കെ.എം. മാണിയെ ബജറ്റവതരിപ്പിക്കാന്‍ വിടില്ലെന്ന താക്കീതുമായി പ്രതിപക്ഷം ബഹിഷ്കരിച്ച സഭയില്‍ ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട പ്രസംഗം ഉടനീളം ആവര്‍ത്തനം. രണ്ട് വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അതേപടി എഴുതിവച്ച് ഗവര്‍ണറെക്കൊണ്ട് വായിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സഭയ്ക്കകത്തും പുറത്തും സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഏറെയും. പല കേന്ദ്ര പദ്ധതികളും സംസ്ഥാനത്തിന്റേതെന്ന മട്ടില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
സംസ്ഥാനത്ത് പുതുതായി രണ്ട് മെഡിക്കല്‍ കോളേജുകള്‍, കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണം, വിഴിഞ്ഞം തുറമുഖം നടപ്പാക്കാന്‍ സത്വര നടപടി, ഭൂരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും 7,093 ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കുന്നതും ഉള്‍പ്പെടെയുള്ളവ നയപ്രഖ്യാപന പ്രസംഗത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ 80000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദേശീയപാതയുടെ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
എന്‍.എച്ച് 47, 17 എന്നിവ 45 മീറ്ററാക്കി വികസിപ്പിക്കും. ഇതിനായി ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. തലശ്ശേരി മാഹി ബൈപ്പാസ് ഈമാസം തുടങ്ങും. സംസ്ഥാനത്തെ റോഡ് സുരക്ഷയ്ക്കായി ‘ശുഭയാത്രാ’ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പ്രധാന റോഡുകളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കും. തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് നയം നടപ്പാക്കും. ഹൈവേ ആംബുലന്‍സ് സര്‍വീസ് തുടങ്ങും. പ്രഖ്യാപനത്തില്‍ പറയുന്നു.
എല്‍എന്‍ജി പദ്ധതിക്ക് ഗെയിലിന് എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കുമെന്നും പൈപ്പ് വഴിയുള്ള എല്‍എന്‍ജി കൊച്ചി സിറ്റി ഗ്യാസ് സ്കീമിലൂടെ കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ഭാരത് പെട്രോളിയം കൊച്ചി യൂണിറ്റിന്റെ ഉല്‍പ്പാദനം കൂട്ടും. ഇ- ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൈത്തറി വ്യവസായം, കേരള ഹാന്‍ഡ്ലൂം എന്ന പേരില്‍ വിപുലീകരിക്കും.
കോന്നി ചെന്തരുണി ഇക്കോടൂറിസം പദ്ധതികള്‍ ആരംഭിക്കും. വയനാട്ടിലും നിലമ്പൂരിലും ആനത്താവളങ്ങള്‍ സ്ഥാപിക്കും. വനവാസികള്‍ക്ക് ഗുരുകുലം പദ്ധതി ആവിഷ്കരിക്കും. നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. 2016-ഓടെ എല്ലാ സ്കൂളുകളും കോളജുകളും ലഹരിവിമുക്തമാക്കും. ഐടിഐകളില്‍ പ്ലേസ്മെന്റ് സെല്‍ സ്ഥാപിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കും. ആരോഗ്യ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റും. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്കുന്ന പദ്ധതിയും നയപ്രഖ്യാപനത്തില്‍ ഉണ്ട്.
ജവഹര്‍ ഹൗസിങ് സ്കീം വഴി പാവപ്പെട്ടവര്‍ക്ക് വീട്, സുകൃത കേരളം പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സാ സഹായം, സര്‍ക്കാര്‍ ആശുപത്രിയില്‍ കാരുണ്യ കേരളം പദ്ധതി, കൂടുതല്‍ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്ക്കറ്റുകളാക്കല്, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന, വെറ്റിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകരുടെ മക്കള്‍ക്ക് സംവരണം, പട്ടിക ജാതി വിഭാഗത്തിലെ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് തുടങ്ങിയവയുമാണ് എടുത്ത് പറയേണ്ടത്. കണ്ണൂര്‍ വിമാനത്താവളം 2016 മെയില്‍ പൂര്‍ത്തിയാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വയബിലിറ്റി ഗ്യാപ് ഫണ്ട് അനുമതി ലഭിച്ചിട്ടുണ്ട്. പ്രഖ്യാപനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: