ആലപ്പുഴ: സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുത്തി ഇപ്പോഴത്തെ സെക്രട്ടറി കാനം രാജേന്ദ്രന്. സോളാര്‍സമരം അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്ന് കാനം പത്രസമ്മേളനത്തില്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന് അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് നേരത്തെ പറഞ്ഞത് സിപിഐയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് മന്ത്രി മാണി ആത്മപരിശോധന നടത്തണം. ബാര്‍കോഴ കേസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആരോപണങ്ങള്‍ തെറ്റോ ശരിയോ എന്നതല്ല, അന്വേഷിച്ച് സത്യാവസ്ഥ തെളിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാതില്‍ കൊട്ടിയടച്ച് മുന്നണിക്കുള്ളില്‍ ഞങ്ങള്‍ മാത്രം മതിയെന്ന നിലപാട് സ്വീകരിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന സമരങ്ങളാണ് നടത്തേണ്ടത്. ജനങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലാകരുത് സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ സിപിഐ ഓഫീസില്‍ കാനത്തെ സ്വീകരിക്കാനെത്തിയത് ഊഹാപോഹങ്ങള്‍ക്കിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: