തിരുവല്ല: അര്‍ബ്ബുദ രോഗത്തിന് അടിപ്പെട്ട് വേദന കടിച്ചമര്‍ത്തി കഴിയുന്ന സഞ്ചു ആഗ്രഹ സഫലീകരണത്തിനായി ആശുപത്രിയില്‍ നിന്നും പരീക്ഷാ ഹാളിലേക്ക്. തിങ്കളാഴ്ച നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി മൈലപ്ര എസ്എച്ച് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ സഞ്ചു അന്ന സജിയാണ് ആശുപത്രി കിടക്കയില്‍നിന്നും പരീക്ഷയ്ക്കായി തയ്യാറാകുന്നത്.
പത്തനംതിട്ട പുതുക്കുളം മലയില്‍ പുത്തന്‍ വീട്ടില്‍ എം.ജെ. സജിയുടേയും കുഞ്ഞുമോളുടെയും മൂത്തമകളായ സഞ്ചു അര്‍ബ്ബുദം ബാധിച്ച് കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് പരീക്ഷയ്ക്ക് തയ്യാറാകുന്നത്. പഠനത്തില്‍ ഏറെ മുന്നിലായിരുന്ന സഞ്ചുവിന് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വലതുകാലിന്റെ എല്ലുകളില്‍ അര്‍ബ്ബുദം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടു വര്‍ഷത്തെ ചികിത്സയക്കുശേഷം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍നിന്നും രോഗം ഭേദമായെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തില്‍ കണ്ടെത്തിയ ചികിത്സാ സഹായം ഉപയോഗിച്ച് വിദഗ്ധ ചികിത്സയ്ക്കാണ് സഞ്ചു എറണാകുളത്തേക്ക് പോയത്. രണ്ടുതവണ കീമോതെറാപ്പിക്ക് വിധേയയായ സഞ്ചു മൂന്നാമതും തെറാപ്പിക്ക് തയ്യാറാകുന്നതിന് ഇടയിലാണ് പരീക്ഷ എഴുതണമെന്ന അടങ്ങാത്ത ആഗ്രഹം പ്രകടിപ്പിച്ചത്. മരുന്നിന്റെ കാഠിന്യത്തിലുള്ള മയക്കത്തിലും സഞ്ചു പിറുപിറുക്കുന്നത് പരീക്ഷയെക്കുറിച്ച് മാത്രം.
ഇത് മനസ്സിലാക്കിയ മാതാപിതാക്കളും അദ്ധ്യാപകരും നടത്തിയ പരിശ്രമത്തിലൂടെയാണ് ആശുപത്രിക്ക് സമീപത്തുള്ള പരീക്ഷാ ഹാളില്‍ സെന്റര്‍ നല്‍കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായത്. കാഠിന്യമേറിയ മരുന്നുകളുടെ നിരന്തര ഉപയോഗം മൂലം വലതുകൈക്ക് സ്വാധീനം കുറഞ്ഞതിനാല്‍ സഹായിയെ വച്ച് പരീക്ഷ എഴുതിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ഡിഡി പി.എസ് മാത്യുവും സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ഷേര്‍ളിക്കുട്ടി ദാനിയേലും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: