തൊടുപുഴ: ചെറിയമ്മയെ വെട്ടിക്കൊന്ന് കാല് മുറിച്ചുമാറ്റിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും തൊടുപുഴ നാലാം അഡീഷണല്‍ കോടതി ജഡ്ജ് ഡി.സുരേഷ്കുമാര്‍ വിധിച്ചു. കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ ജീവനെ(40)യാണ് ശിക്ഷിച്ചത്. കുമാരമംഗലം ഈസ്റ്റ് കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ വക്കന് എന്ന ജോര്‍ജിന്റെ ഭാര്യ ലിസി (48)യാണ് കൊലചെയ്യപ്പെട്ടത്.
ജോര്‍ജിന്റെ സഹോദരന് പൗലോസിന്റെ മകനാണ് പ്രതി ജീവന്. 2011 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ പത്തുമണിയോടെ വീടിന് സമീപത്ത് അയല്‍വാസികളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതി വാക്കത്തിയുമായി പാഞ്ഞെത്തി ലിസിയെ വെട്ടി വീഴ്ത്തിയത്.വെട്ടേറ്റുവീണ ലിസിയുടെ ഇടത് കാല് മുറിച്ചുമാറ്റി.
അയല്‍വാസിയായ സൗമ്യയെന്ന യുവതിയുടെ വീട്ടില്‍ ഇടയ്ക്ക് ജീവന് സംസാരിക്കാന്‍ പോകുമായിരുന്നു. സൗമ്യയ്ക്ക് വിവാഹം ഉറപ്പിച്ചതോടെ ജീവനോട് വീട്ടില്‍ വരരുതെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം ലിസിമുഖേനയാണ് ജീവന്റെ ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രതി ജീവന് ലിസിയോട് പകയുണ്ടായത്.
അരു കൊലയ്ക്ക് ശേഷം പ്രതിക്ക് വൃക്കരോഗം ബാധിച്ചിരുന്നു. ഇതുമൂലം കേസിന്റെ നടപടികള്‍ ഇഴഞ്ഞാണ് നീങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി. പ്രതി പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ലിസിയുടെ ഭര്‍ത്താവ് ജോര്‍ജിന് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: