പത്തനംതിട്ട: പരിസ്ഥിതി പുനരുജ്ജീവന പദ്ധതികള്‍ സംസ്ഥാനബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍. കെ. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികളൊന്നുംതന്നെ സംസ്ഥാനം ഗൗരവത്തിലെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇക്കുറി പമ്പാ ആക്ഷന്‍പ്ലാന്‍, കായല്‍ സംരക്ഷണപദ്ധതികള്‍, കുട്ടനാട് പാക്കേജ് തുടങ്ങിയവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണം.
2003 ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് പമ്പാ ആക്ഷന്‍ പ്ലാന്‍. ഇതിലൂടെ പമ്പാനദിയെ മാലിന്യ വിമുക്തമാക്കുകയാണ് ലക്ഷ്യം. ദേശീയ നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്.മദ്ധ്യതിരുവിതാംകൂറിലെ 37 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് അംഗീകരിച്ച പമ്പാ ആക്ഷന്‍ പ്ലാന്‍ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുകയും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലിനീകരിക്കപ്പെടുന്ന വേമ്പനാട്ട് കായലിനെ ദേശീയ കായല്‍ സംരക്ഷണ പദ്ധതിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് 2003 ജൂലൈ മാസത്തില്‍ നല്‍കിയെങ്കിലും 70 ശതമാനം സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഈ പദ്ധതി ഏറ്റെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
അവഗണിക്കപ്പെട്ട മറ്റൊരു പദ്ധതിയാണ് കുട്ടനാട് പാക്കേജ്. 1840 കോടി രൂപയുടെ ഈപദ്ധതി 2008 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ്. എങ്കിലും അതില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതി പുനരുജ്ജീവന പദ്ധതികളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. മാത്രമല്ല നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ പാരിസ്ഥിതിക നാശത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഡോ.എം.എസ് സ്വാമിനാഥന് കമ്മീഷന് കുട്ടനാടു പാക്കേജില്‍ നിര്‍ദ്ദേശിച്ച 104 പ്രവൃത്തികളില്‍ ആദ്യത്തെ 35 എണ്ണവും പരിസ്ഥിതി പുനരുജ്ജീവനത്തിനു ലക്ഷ്യമിട്ടവയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പോലും അവഗണിച്ചു. കുട്ടനാടിന്റെയും വേമ്പനാട്ടു കായലിന്റെയും പുനരുജ്ജീവത്തിനുള്ള അവസാന പ്രതീക്ഷയും അസ്തമിച്ച നിലയിലാണ് ഇപ്പോള്‍..കെ.സുകുമാരന്‍നായര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: