ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കി പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കി. 11 പേര് പുറത്താക്കലിനെ അനുകൂലിച്ചപ്പോള്‍ 8 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ദേശീയ നിര്‍വാഹക സമിതിക്കു കത്തു നല്‍കിയെങ്കിലും കേജ്രിവാള് കണ്‍വീനര്‍ സ്ഥാനത്ത് തുടരണമെന്നും നിര്‍ണ്ണായക പാര്‍ട്ടി യോഗം തീരുമാനിച്ചു. യോഗേന്ദ്രയാദവിനെ മുഖ്യവക്താവ് സ്ഥാനം അടക്കമുള്ള പദവികളില്‍ നിന്നും തരംതാഴ്ത്തി പാര്‍ട്ടിയുടെ കര്‍ഷകവിഭാഗത്തിന്റെ ചുമതലക്കാരനാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനവും ദേശീയ കണ്‍വീനര്‍ സ്ഥാനവും അരവിന്ദ് കേജ്രിവാള് ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടെന്ന യോഗന്ദ്രയാദവ്, പ്രശാന്ത് ഭൂഷണ് എന്നീ നേതാക്കളുടെ ഭിന്നാഭിപ്രായമാണ് എഎപിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുമ്പായി കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി വ്യക്തമാക്കുന്ന കേജ്രിവാളിന്റെ തീരുമാനം പുറത്തുവന്നു. ദല്‍ഹി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും കുടുക്കാനുള്ള തന്ത്രമായിരുന്നു കേജ്രിവാളിന്റെ രാജിസന്നദ്ധതയെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന എഎപി യോഗത്തില്‍ യോഗേന്ദ്രയാദവിനെതിരെ ഭൂരിപക്ഷം അംഗങ്ങളും അതിരൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. പാര്‍ട്ടിയുടെ അകത്തെ വിവരങ്ങള്‍ ഒരു മാധ്യമപ്രവര്ത്തകന് ചോര്‍ത്തി നല്‍കിയെന്നും യോഗേന്ദ്രയാദവിന്റെ പല നടപടികളും പാര്‍ട്ടി വിരുദ്ധമാണെന്നും നിര്‍വാഹക സമിതിയിലെ ഭൂരിപക്ഷം പേരും പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഉന്നത സമിതിയായ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും യോഗേന്ദ്രയാദവിനെ നീക്കിയത്. അരവിന്ദ് കേജ്രിവാളിന്റെ രാജി യോഗം തള്ളിക്കളയുകയും ചെയ്തു. പത്തു ദിവസത്തെ പ്രകൃതി ചികിത്സയ്ക്കായി ബംഗ്ലൂരിലേക്ക് പോയ അരവിന്ദ് കേജ്രിവാള് ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തില്ല. നാളെ ബംഗ്ലൂര്‍ക്ക് പോകാനിരുന്ന കേജ്രിവാള് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതിനായി യാത്ര ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
ദേശീയ നിര്‍വാഹക സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും യാദവിനും പ്രശാന്ത് ഭൂഷണും എതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കുന്നതിനായി ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേജ്രിവാള് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവെയ്ക്കുമെന്ന് യാദവും പ്രശാന്ത് ഭൂഷണും പ്രഖ്യാപിച്ചതും എഎപി നേതൃത്വത്തിന് തലവേദനയായി. ഇരുവരും പാര്‍ട്ടി വിടുന്നത് വലിയ തിരിച്ചടിയാണെന്ന് എഎപി നേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ട്. പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നവര്‍ ഇരുവരുമാണെന്നതാണ് നടപടിക്ക് മടിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: