ഗുഡ്ഗാവ് (ഹരിയാന): പിരിച്ചുവിട്ട 425 തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് കാര്‍ നിര്‍മ്മാതാക്കളായ മാരുതി കമ്പനിക്കെതിരേ ഗുഡ്ഗാവ് ലേബര്‍ കോടതി വിധി. 2012-ല്‍ കമ്പനിയിലുണ്ടായ സമരവും ബഹളവും അസ്വസ്ഥതകളുമാണ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിലെത്തിയത്. മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ മാനേസര്‍ ഫാകടറിയിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടിരുന്നത്.
പിരിഞ്ഞുപോകേണ്ടിവന്നവര് അന്ന് ഇതിനെതിരേ അവിടത്തെ പ്രാദേശിക തൊഴില്‍ തര്‍ക്കപരിഹാര കോടതിയെ സമീപിച്ചിരുന്നു. അന്ന് ഏറെ പ്രകമ്പനം ഉണ്ടാക്കിയ സമര പരമ്പരകള്‍ക്ക് ജീവനക്കാര്‍ക്ക് വിവിധ ട്രേഡ് യൂണിയനുകളും പിന്തുണകൊടുത്ത സംഭവമാണിത്.
കോടതി ഉത്തരവു പ്രകാരം മാരുതി 4.25 കോടിരൂപ കോടതിയില്‍ കെട്ടിവെക്കണം. ജീവനക്കാര്‍ക്ക് 85,000 രൂപ വീതമാണ് നഷ്ടപരിഹാരം. 15,000 രൂപ കോടതിയുടെ ചെലവ് ആളൊന്നിനു കണക്കാക്കി ഈടാക്കും. 2012 ജൂലൈ 18-ന് നടന്ന സംഭവത്തില്‍ കമ്പനി നിരപരാധികളായ ജീവനക്കാരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. അന്ന് ആക്രമണങ്ങളില്‍ പങ്കെടുത്ത 148 പേരെ സഹായിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്ന് തൊഴിലാളികളുടെ വക്കീല്‍ രാജേന്ദ്ര പഥക് വാദിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി കമ്പനിയില്‍ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥാപനം ഒരു ആഭ്യന്തര സമിതിയെ നിയോഗിച്ചു. അവര്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ ഇത്രയും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും ഇവര്‍ക്കാര്‍ക്കും എതിരേ തെളിവില്ലെന്നും വക്കീല്‍ കോടതിയില്‍ വാദിച്ചു. ഇതു ശരിവെച്ചാണ് വിധി. നാലുതവണ കോടതി വാദം കേട്ടു. ഒരു തെളിവും ഇവര്‍ക്കെതിരേ കണ്ടെത്തനായില്ല. ജീവനക്കാരെ അറിഞ്ഞുകൊണ്ടു ദ്രോഹിക്കുകയായിരുന്നുവെന്ന് കോടതിക്കു ബോധ്യപ്പെട്ടു, പഥക് പറഞ്ഞു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ കേസുകളില്‍ വിചാരണകാത്ത് കഴിയുന്ന 76 ജീവനക്കാര്‍ക്കു വേണ്ടി ജാമ്യാപേക്ഷ അനുബന്ധ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പഥക് പറഞ്ഞു.
ജീവനക്കാര്‍ മധുര വിതരണം നടത്തി ആഹ്ലാദിച്ചു. യൂണിയന് നേതാക്കള്‍ നഷ്ടപരിഹാരം കുറവാണെന്ന് അഭിപ്രായപ്പെട്ടു. ജീവനക്കാരെ ജോലിയില്‍ തിരികെ എടുക്കണമെന്ന് മാരുതി സുസുകി കാങ്ഗാര് യൂണിയന് അദ്ധ്യക്ഷന്‍ കുല്‍ദീപ് ഝാങ്ഗു ആവശ്യപ്പെട്ടു. കോടതിവിധി പഠിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്പനി വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: