ന്യൂദല്‍ഹി: നിര്‍ഭയ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ കേസിലെ പ്രതിയുമായി അഭിമുഖം നടത്താന്‍ ബിബിസിക്ക് അനുമതി നല്‍കിയത് യുപിഎ സര്‍ക്കാരാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2013 മെയിലാണ് ബിബിസി പ്രതിനിധി കേസിലെ പ്രതിയായ മുകേഷ്സിങിന്റെ അഭിമുഖത്തിനായി അപേക്ഷ നല്‍കിയതെന്നും രണ്ടാഴ്ചയ്ക്കകം അവര്‍ക്ക് അനുമതി ലഭിച്ചതായും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലോക്സഭയില്‍ സ്വമേധയാ നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ രാജ്യത്തെ അപമാനിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയാണ് ഡോക്യുമെന്ററിയെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്ത് അഭിമുഖം പ്രക്ഷേപണം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും വിദേശങ്ങളില്‍ ഇതു തടയാന്‍ നിലവില്‍ സാധിക്കില്ലെങ്കിലും അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും വെങ്കയ്യ നായിഡു പറഞ്ഞു.
ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം നടത്താന്‍ അനുമതി നല്കിയ സംഭവം നടുക്കുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് പ്രതിയുടെ അഭിമുഖം പ്രക്ഷേപണം ചെയ്യരുതെന്ന് കാട്ടി ബിബിസിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്കി.
അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്നെറ്റുകളില് പ്രചരിക്കുന്നത് തടയുന്നതിന് കേന്ദ്രആഭ്യന്തരമന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍, പോലീസ് കമ്മീഷണര്‍, തീഹാര്‍ജയില്‍ മേധാവി എന്നിവരുടെ ഉന്നതതല യോഗം കേന്ദ്രആഭ്യന്തര സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ബിബിസിക്ക് അഭിമുഖം നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ തന്നെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു.
നിര്‍ഭയ കേസിലെ മുഖ്യപ്രതി മുകേഷ് ശര്‍മ്മയുടെ അഭിമുഖം പുറത്തുവന്നയുടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തീഹാര്‍ ജയില്‍ മേധാവിയെ പാര്‍ലമെന്റിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ആഭ്യന്തരമന്ത്രി ജയിലുകളില്‍ ഇനിമുതല്‍ പ്രതികളുടെ അഭിമുഖം നടത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും വനിതാ എംപിമാര്‍ വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തുന്നതിനും ഇന്നലെ സാക്ഷ്യം വഹിച്ചു. ലോക്സഭയില്‍ ബിജെപി, കോണ്‍ഗ്രസ്, ഇടത് എംപിമാര്‍ ബിബിസിയുടെ അഭിമുഖത്തിനെതിരെ പ്രതിഷേധിച്ചു. രാജ്യസഭയിലും സമാനമായ സംഭവവികാസങ്ങള്‍ അരങ്ങേറി. അഭിമുഖം നടത്താന്‍ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് കോണ്‍ഗ്രസ് അംഗം അംബികാ സോണി ചോദിച്ചു. ഇത്തരക്കാര്‍ക്ക് സൂര്യനുതാഴെ അഞ്ചുമിനുറ്റുപോലും നല്‍കരുതെന്നും അവര്‍ പറഞ്ഞു. പ്രസ്താവനയല്ല ശക്തമായ നടപടിയാണ് ആവശ്യമെന്ന് ജയാബച്ചനും പറഞ്ഞു. അഭിമുഖം നടത്തിയത് നന്നായെന്നും സ്ത്രീപീഡനം നടത്തുന്നവരെ എത്ര പുരുഷന്മാര് അനുകൂലിക്കുന്നുണ്ടെന്ന് തിരിച്ചറിയാനായെന്നും ജാവേദ് അക്തര്‍ പറഞ്ഞപ്പോള്‍ പീഡനം നടത്തുന്നവരെ അനുകൂലിക്കുന്നവരെപ്പോലെ തന്നെ അവരെ വെറുക്കുന്ന ആണുങ്ങളും ഉണ്ടെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: