ഗുരുവായൂര്‍: ആര്.എസ്.എസ്. കാര്യാലയത്തിന് നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുരുവായൂര്‍ എ.സി.പി. ആര്.ജയചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടിഞ്ഞാറെ നടയിലുള്ള ആര്.എസ്.എസ്. ഗുരുവായൂര്‍ താലൂക്ക് കാര്യാലയത്തിന് നേരെയാണ് ചൊവ്വാഴ്ച രാത്രി 8.20ന് സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്. കാര്യാലയത്തിന്റെ വരാന്തയുടെ ചുമരിലാണ് ബോംബ് പതിച്ചത്. ഈ സമയം അകത്ത് മൂന്ന് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെങ്കിലും സ്ഫോടന ശബ്ദം കേട്ട് പുറകിലെ വാതിലിലൂടെ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ബൈക്കിലെത്തിയവരാണ് ബോബെറിഞ്ഞതെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
ഏറ് കൊണ്ട് രണ്ടിടത്തായി ചുമരിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മുന്‍ വശത്തെ ജനല്‍ ചില്ലും ചുമരില്‍ സ്ഥാപിച്ചിരുന്ന വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണവും തകര്‍ന്നിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗവും സംഭവത്തെകുറിച്ച് അന്വേഷിക്കുന്നുണ്ട്. സയന്റിഫിക്ക് വിദഗ്ദ്ധന് കെ.ഉണ്ണികൃഷ്ണന് സ്ഥലതെത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. നാടന്‍ ഇനത്തില്‍പ്പെട്ട ബോംബുകളാണ് എറിഞ്ഞതെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.
സ്ഫോടനം നടന്ന സമയത്ത് കാര്യാലയത്തിന് മുന്പിലെത്തിയതെന്ന് പറയുന്ന ബൈക്കും ഒമ്നി വാനും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. റോഡുകളില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യം പോലീസ് പരിശോധിച്ച് വരികയാണ്. പടിഞ്ഞാറെനട ജംഗ്ഷനിലെ കാമറയില്‍ വാഹനത്തിന്റെ ദൃശ്യം പതിഞ്ഞതായും ഈ വാഹനം കണ്ട് പിടിക്കുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
ശബരിമല അയ്യപ്പ സേവാ സമാജം സംഘടന കാര്യദര്‍ശി വി.കെ. വിശ്വനാഥന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വേണുഗോപാല്‍ പാവറട്ടി, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് പി.അരവിന്ദാക്ഷന്, ജില്ലാ കാര്യവാഹ് എം.കെ.അശോകന്, ബജരംഗ്ദള്‍ സംസ്ഥാന സംയോജക് പി.ജി. കണ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതിഷേധം ശക്തമായി
ഗുരുവായൂര്‍: ഗുരുവായൂരിലെ ആര്.എസ്.എസ്.കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ കാര്യാലയത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറെ നടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ആര്.എസ്.എസ്. ജില്ലാ സഹ കാര്യവാഹക് പി.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹ് എം. മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് എം.കെ. അശോകന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ബി.ജെ.പി. സംസ്ഥാന സമിതി അംഗം ദയാനന്ദന് മാമ്പുള്ളി, എം.ബിജേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ആര്.എസ്.എസ്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ജില്ലാകാര്യകാരിയോഗം ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പാവറട്ടി തിരുനെല്ലൂരില്‍ നടന്ന പ്രാദേശിക അക്രമത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കണ്ണൂര്‍ ശൈലിയില്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രകോപനപരമായ രീതിയില്‍ കൊലവിളി നടത്തി. ആത്മസംയമനത്തോടെ അതിനെ നേരിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിലപാടില്‍ നിരാശ പൂണ്ട സി.പി.എം ഇരുളിന്റെ മറവില്‍ ഗുരുവായൂര്‍ കാര്യാലയത്തെ ബോംബെറിഞ്ഞ് തകര്‍ത്ത് അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയിലാണെന്ന് ജില്ലാ കാര്യവാഹ് എം.കെ.അശേകന് പറഞ്ഞു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: