മുംബൈ: ചരിത്രം കുറിച്ച്, മഹാരാഷ്ട്രയില്‍ ഗോവധം സമ്പൂര്‍ണ്ണമായി നിരോധിച്ചു. പശു, കാള, പശുക്കിടാവ്, കാളക്കിടാവ് തുടങ്ങിയവയെയൊന്നും ഇനി കൊല്ലാനാവില്ല. പുതിയ നിയമ പ്രകാരം, ബീഫ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും കുറ്റകരം. ഇത് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ ലഭിക്കും. ഗോവധം നിരോധിക്കണമെന്ന ഭരണഘടനയുടെ 48-ാം വകുപ്പിലെ നിര്‍ദേശമാണ് മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ലക്ഷ്യമായിരുന്നു ഗോവധ നിരോധനം. ഏറെക്കാലമായി ആര്‍എസ്എസും ബിജെപിയും ഉന്നയിച്ചുവന്ന ആവശ്യവും ഇതുതന്നെ. 1995ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി നിയമത്തിന് (അനിമല്‍ പ്രിസര്‍വേഷന്‍ അമന്‍ഡ്മെന്റ് ആക്ട്) തിങ്കളാഴ്ച രാഷ്ട്രപതി അനുമതി നല്‍കിയതോടെ ഗോവധ നിരോധനം സാധ്യമായി. ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്കിയ വിവരം തിങ്കളാഴ്ച മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.
1976ലെ നിയമപ്രകാരം മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നതിന് വിലക്കുണ്ട്. 95ലെ നിയമഭേദഗതിവഴി കാളകളെയും കാളക്കിടാങ്ങളെയും കൊല്ലുന്നതും നിരോധിച്ചു. എന്നാല്‍ പോത്തുകളെയും എരുമകളെയും കിടാരികളെയും അധികൃതരുടെ അനുമതിയോടെ കൊല്ലാം. വിലക്കുള്ള മൃഗങ്ങളെ കൊല്ലുന്നത് ജാമ്യമില്ലാക്കുറ്റമാണ്. നേരത്തെ പശുക്കളെ കൊന്നാല്‍ ആറുമാസം തടവും ആയിരം രൂപ പിഴയുമായിരുന്നു ശിക്ഷ.
ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഇനി വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മതി, മഹാരാഷ്ട്ര മൃഗസംരക്ഷണ-ക്ഷീരവികസന സെക്രട്ടറി മഹേഷ് പാഠക് പറഞ്ഞു.
പുതിയ നിയമം കാര്‍ഷികവൃത്തിക്കും ഗുണം ചെയ്യും. കാര്‍ഷികോത്പാദനം കൂടും. നല്ല ആരോഗ്യമുള്ള മൃഗങ്ങളെവരെ പണത്തിനുവേണ്ടി കൊല്ലുമായിരുന്നു. ഇനിയതു നടക്കില്ല, മഹാരാഷ്ട്ര മൃഗസംരക്ഷണ മന്ത്രി മുംഗതിവാര്‍ പറഞ്ഞു.
നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും വീണ്ടും ബിജെപി അധികാരത്തില്‍ വന്നതോടെയാണ് പഴയ ബില്ലിന് ജീവന്‍വച്ചത്. ബിജെപി അംഗം കിരിത് സോമയ്യയുടെ നേതൃത്വത്തിലെ ഏഴ് എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് ബില്‍ പാസാക്കണമെന്ന് അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയിരുന്നു.
19 വര്‍ഷം മുന്‍പുള്ള ബില്‍
മുംബൈ: പശുക്കളെ കൊല്ലുന്നത് 1976ല്‍ മഹാരാഷ്ട്ര നിരോധിച്ചതാണ്. 1995ല്‍ ബിജെപി -ശിവസേന സര്‍ക്കാരിന്റെ സമയത്താണ് പഴയനിയമം ഭേദഗതിചെയ്ത് അതില്‍ കാളകളെയും കാളക്കിടാങ്ങളെയും കൂടി ഉള്‍പ്പെടുത്തിയത്. നിയമസഭ പാസാക്കിയ ബില്‍ 1996 ജനുവരി 30ന് രാഷ്ട്രപതിക്ക് മുന്നില്‍ വച്ചു.
ബില്ലിലെ വ്യവസ്ഥകളെപ്പറ്റിയുള്ള സംശയങ്ങള്‍ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അനവധി എഴുത്തുകുത്തുകളാണ് ഇക്കാലയളവിനുള്ളില്‍ നടന്നത്. നിരോധനം കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതവും ചര്‍ച്ചാവിഷയമായി. തുടര്‍ന്ന് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരും അധികാരത്തില്‍ വന്നതോടെ ബില്‍ മറവിയിലായി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബിജെപി- ശിവസേന സര്‍ക്കാര്‍ വീണ്ടും മഹാരാഷ്ട്രയുടെ ഭരണസാരഥ്യം ഏറ്റെടുത്തതോടെയാണ് ബില്‍ വീണ്ടും അനങ്ങിത്തുടങ്ങിയത്. ഇതുസംബന്ധിച്ച് നവംബറില്‍ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതോടെ ബില്‍ വീണ്ടും സജീവമായി. ഇനി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബില്‍ നിയമമാകും. അതിന്റെ ഗുണം പൊതുജനാരോഗ്യത്തിനും ലഭിക്കും. ബീഫ് കഴിക്കുന്നത് കുറയുന്നതോടെ ജീവിതശൈലിരോഗങ്ങള്‍ ഏറെക്കുറെ മാറിനില്‍ക്കുമെന്നു വിലയിരുത്തപ്പെടുന്നു. അതിനിടെ, ഗോവധനിരോധന നിയമത്തിനെതിരെ ഇറച്ചിവ്യാപാരികളും കശാപ്പുശാലക്കാരും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പശുക്കളെ കൊല്ലുന്നതിന് വിലക്കോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടുള്ള 26 ഓളം സംസ്ഥാനങ്ങളുണ്ട്. പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കാറില്ലെന്നു മാത്രം. അതിനാല്‍ത്തന്നെ മഹാരാഷ്ട്രയിലെ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: