ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കു കുറച്ചു. അടിസ്ഥാന നിരക്കില്‍നിന്ന് കാല് ശതമാനം റിപ്പോ 7.75 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. റിപ്പോ നിരക്കു കുറയുന്നതോടെ ബാങ്കുകള്‍ നല്കുന്ന വായ്പയുടെ പലിശയും കുറയും.
ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ അടിസ്ഥാന നിരക്കില്‍ ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകാനാണു സാധ്യത. രാജ്യത്തെ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ. റിവേഴ്സ് റിപ്പോ 6.5 ശതമാനമായിരിക്കും. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.0 ആയി തുടരും.
ഈ വര്‍ഷം രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. രാജ്യത്തെ പണപ്പെരുപ്പനിരക്കുകള്‍ കുറഞ്ഞ നിലയില്‍തന്നെ തുടരുന്നതാണ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായകരമായത്.
അതേസമയം റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ ഓഹരി വിപണയില്‍ വന്‍ മുന്നേറ്റമാണ് നടന്നിരിക്കുന്നത്. സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തിലാദ്യമായി 30,000 ത്തില്‍ എത്തി. നിഫ്ടിയില്‍ ഇന്ന് 112.90 പോയിന്റിന്റെ ഉയര്‍ച്ചയാണുണ്ടായത്. 9109.15ല്‍ എത്തി വ്യാപാരം നടക്കുകയാണ് ഇപ്പോള്‍.
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപ്പോ നിരക്കുകള്‍ കുറച്ചത്. സാമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കു കുടപിടിക്കുന്നതാണു റിസര്‍വ് ബാങ്ക് തീരുമാനമെന്നതും വാണിജ്യ ലോകത്ത് വലിയ ആഹ്ലാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: