ന്യൂദല്‍ഹി:ഫ്രഞ്ച് അംബാസഡര്‍ അരുണ്‍സിങ്ങിനെ അമേരിക്കന്‍ അംബാസഡറായി നിയമിക്കും. മുന്അമേരിക്കന് അംബാസഡര്‍ എസ്.ജയശങ്കര്‍ വിദേശകാര്യസെക്രട്ടറിയായ ഒഴിവിലേക്കാണ് അരുണ്സിങ്ങിന്റെ നിയമനം. ഏപ്രിലില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ പാരിസ് സന്ദര്‍ശനത്തിനുശേഷം മെയില്‍ അരുണ്‍സിങ് വാഷിങ്ടണിലെത്തി ചുമതലയേറ്റെടുക്കും.
1979ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അരുണ്‍സിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് എന്ന അംബാസഡറിനു തുല്യമായ ചുതമലയില്‍ വാഷിങ്ടണ്ണില്‍ മുമ്പ് അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് അംബാസഡര്‍ ആകുംമുമ്പ് ഇസ്രയേലിലെ ഭാരത അംബാസഡറായിരുന്നു. വിദേശകാര്യമന്ത്രാലയത്തില്‍ 2001-2005 കാലത്ത് ഇറാന്-പാക്-അഫ്ഗാന് ഡെസ്ക്കിന്റെ ചുമതലയായിരുന്നു.
പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഏറെ വെല്ലുവിളികള്‍ നേരിട്ട കാലമായിരുന്നു അത്. നിരവധി രാജ്യങ്ങളിലെ പ്രതിനിധികളെ വിദേശകാര്യമന്ത്രാലയം മാറ്റി പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹ്റിന് അംബാസഡര്‍ മോഹന്‍കുമാറായിരിക്കും പുതിയ ഫ്രഞ്ച് അംബാസഡര്‍.
ഈജിപ്ഷ്യന്‍ അംബാസഡര്‍ നവ്ദീപ് സൂരിയെ ആസ്ത്രേലിയയിലേക്കും മന്ത്രാലയത്തിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയെ ഈജിപ്റ്റിലേക്കും അയക്കും. സോളിലെ അംബാസഡര്‍ വിഷ്ണുപ്രകാശിനെ കാനഡയിലെ ഹൈക്കമ്മീഷണറായി അയക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ കാനഡയിലെ ഒട്ടാവ സന്ദര്‍ശിക്കുന്നുണ്ട്.
ഉസ്ബക്കിസ്ഥാനിലെ അംബാസഡര്‍ വിക്രം ദൊരൈസ്വാമിയെ ദക്ഷിണ കൊറിയയിലേക്ക് അയക്കും. ചൈനാ സന്ദര്‍ശനത്തിന് ശേഷം മെയില്‍ മോദി കൊറിയയിലും പോകുന്നുണ്ട്. ടോക്കിയോ, ലണ്ടന്‍,മോസ്ക്കോ, പാക്കിസ്ഥാന്, ധാക്ക എന്നിവിടങ്ങളിലേക്കുള്‍പ്പെടെ 40ലധികം അംബാസഡര്‍മാര്‍ക്ക് വരുംമാസങ്ങളില്‍ സ്ഥാനചലനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: