ഇടുക്കി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറി ഡിപ്പോയ്ക്ക് മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കി കൊടുക്കുന്നവരെ ഇന്‍സന്റീവ് ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ അനുവദിച്ച് മാതൃകാപരമായി അംഗീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
റോഷി അഗസ്റ്റിന് എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും ഒരുകോടി രൂപ ചെലവഴിച്ച് നവീകരിച്ച മൂലമറ്റം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റ്ര്, ഗ്യാരേജ്, ഓഫീസ് മന്ദിരം, വിശ്രമ കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്തി വികസന ഫണ്ട് അനുവദിച്ച് കൂടുതല്‍ ജനപ്രതിനിധികള്‍ മുന്നോട്ട് വരണം. സേവ് കെഎസ്ആര്‍ടിസി ക്യാംപെയ്നുമായി ജനപ്രതിനിധികള്‍ സഹകരിക്കണം. എം-പാനല്‍ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും വേതനം മാന്യമായി ജീവിക്കാന്‍ കഴിയുന്നവിധത്തില്‍ വര്‍ദ്ധിപ്പിക്കും.
ഇന്ധനത്തിനുണ്ടായ വിലക്കുറവിലൂടെ 16 ലക്ഷം രൂപയുടെ കുറവ് കെഎസ്ആര്‍ടിസിക്ക് പ്രവര്‍ത്തന ചെലവില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം ആറ് കോടി കവിഞ്ഞു. ഏഴ് കോടി രൂപ കൈവരിക്കുകയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: