കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ സെനറ്റ്, അക്കാദമി കൗണ്‍സില്‍ എന്നിവിടങ്ങളിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ചരിത്രവിജയം. എബിവിപിയിലെ ശ്യാംരാജാണ് സെനറ്റിലേക്ക് വന്‍പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ വോട്ടിങ് നിലയില്‍ എബിവിപിക്ക് വന്‍കുതിപ്പാണ്. കുസാറ്റിലെ ശ്യാംരാജിന്റെ വിജയം ഇരട്ടിമധുരമാണ് പ്രദാനംചെയ്യുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവും നടത്തിയതിന്റെ അംഗീകാരവുംകൂടിയാണിത്.
ഇടുക്കി മുള്ളരിങ്ങാട്ട് വനവാസി കുടുംബത്തില്‍ ജനിച്ച ശ്യാംരാജ് പഠനത്തോടൊപ്പം വനവാസി മേഖലയിലും സജീവ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി 30ഓളം വനവാസി കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനായി. കൂടാതെ വനവാസികള്ക്കിടയിലെ ശൈശവ വിവാഹത്തിന് ഒരു പരിധിവരെ തടയിടാനും ശ്യാംരാജിന്റെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ദാരിദ്ര്യംമാത്രം മുതല്ക്കൂട്ടായിട്ടുള്ള വനവാസി കുടുംബത്തില്‍നിന്നും ദേശീയതയെ മുറുകെപ്പിടിച്ച് മുഴുവന്‍ സമയവും പഠനത്തോടൊപ്പം സാമൂഹ്യസേവനത്തിനും തയ്യാറായതിന്റെ അംഗീകാരംകൂടിയാണ് ഈ വിജയം. കോതമംഗലം എംഎ കോളേജിലെ പഠനത്തിനുശേഷം എബിവിപിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാവുകയായിരുന്നു. പിന്നീട് എറണാകുളം ജില്ലാ കണ്‍വീനര്‍, സംസ്ഥാന ജോ: സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ച ശ്യാം ഇപ്പോള്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗമാണ്.
സമരമുഖങ്ങളിലും ശ്യാം നിറസാന്നിദ്ധ്യമാണ്. എബിവിപി നയിച്ച പ്ലസ്ടു സമരത്തില്‍ പങ്കെടുത്ത് 15 ദിവസം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുത്തും മറ്റും കിട്ടുന്ന വരുമാനംകൊണ്ടാണ് മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ശ്യാംരാജ് പഠനം തുടരുന്നത്. ഇതിനിടെ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷനും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: