കൊച്ചി:ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുകൂലമായി കേന്ദ്ര സാമ്പത്തിക സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടു.
സാമ്പത്തിക സര്‍വ്വേ തയാറാക്കിയ സാമ്പത്തിക വിദഗ്ധര്‍ രേഖകള്‍ പരിശോധിച്ചിട്ടോ, പ്രത്യാഘാതങ്ങള്‍ പഠിച്ചിട്ടോ അല്ല റിപ്പോര്‍ട്ട് തയാറാക്കിയത്. സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും പാരിസ്ഥിതിക അനുമതി നിഷേധിക്കുകയും നിയമവിരുദ്ധമെന്ന് കണ്ടതിനാല്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ സാമ്പത്തിക സര്‍വ്വേയിലെ പരാമര്‍ശങ്ങള്‍ അപ്രസക്തവും അനാവശ്യവുമാണ്. സര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉത്തരവോ തീരുമാനം നടപ്പാക്കാനുള്ള നടപടിക്രമമോ അല്ല. ചില ഉദ്യോഗസ്ഥന്മാരുടെ വിലയിരുത്തലും പഠനഫലങ്ങളും മാത്രമാണ്. അതിനെ വിമാനത്താവളം പണിയാനുള്ള അനുമതിയായി കെജിഎസ് ഗ്രൂപ്പ് ചിത്രീകരിക്കുന്നത് വിചിത്രമാണ്.
ആറന്മുളയിലെ ജനകീയ പ്രക്ഷോഭം വിമാനത്താവളത്തിന് എതിരെയായിട്ടുള്ളതല്ല. വയലും കുന്നും പുഴയും കാവും ആരാധനാലയങ്ങളും നശിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭം പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടിയാണ് നടന്നുവരുന്നത്. പമ്പാനദിയുടെ തീരത്ത് ആറന്മുള ക്ഷേത്രത്തിനുസമീപം വയല്‍ നികത്തി ഒരു വിമാനത്താവളം ഉണ്ടാക്കുവാന്‍ ഒരു കാരണവശാലും ജനങ്ങള്‍ അനുവദിക്കില്ല. പത്തനംതിട്ട ജില്ലയില്‍ യോഗ്യവും യുക്തവുമായ സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട്. പഠനങ്ങളും പരിശോധനയും നടത്തി വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണം. അടിസ്ഥാനസൗകര്യ വികസനത്തിന് വിമാനത്താവളം നിര്‍മിക്കണമെന്ന പൊതുതത്വം മാത്രമാണ് സാമ്പത്തിക സര്‍വ്വേയില്‍ സൂചിപ്പിച്ചിട്ടുള്ളതെന്ന് മനസിലാക്കാന്‍ കഴിയുന്നു. അതിനാല്‍ ആറന്മുളയുമായി ബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്ന് രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: