ഗുരുവായൂര്‍: നാരായണമന്ത്രജപംകൊണ്ടും നാദസ്വരം, പരിശവാദ്യം, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭഗവാന് ഇന്നലെ ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പത്തേമുക്കാലോടെ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരി പ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.
രാവിലെതന്നെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരംകുംഭങ്ങളില്‍ ശ്രേഷഠദ്രവ്യങ്ങള് നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകംചെയ്തു. മൂന്നുമണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു. തുടര്‍ന്ന് പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി മുന്നൂലം ഭവന് നമ്പൂതിരിയാണ് മുത്തുകുടയുടെ കീഴില്‍ കലശം എഴുന്നെള്ളിച്ചത്.
ഉത്സവത്തിന്റെ ആദ്യദിവസമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ 11-തവണ ആനയോട്ടത്തില്‍ ഒന്നാമതെത്തിയിട്ടുള്ള രാമന്‍കുട്ടി, ഒമ്പതുതവണ ജേതാവായിട്ടുള്ള കണ്ണന്, കേശവന്‍കുട്ടി, ഗോപീകണ്ണന്, അച്ചുതന്, ദേവദാസ്, രവികൃഷ്ണ, നന്ദന്, ജൂനിയര്‍ വിഷ്ണു, നന്ദിനി എന്നിവരാണ് പത്ത് ആനകള്‍. ഈ ആനകളില്‍നിന്ന് ഇന്ന് രാവിലെ നറുക്കിട്ടാണ് അഞ്ച് ആനകളെ നിശ്ചയിക്കുക. നറുക്കിട്ട് ലഭിക്കുന്ന അഞ്ചാനകളാണ് ഓട്ടമത്സരത്തിനായി മുന്‍നിരയില്‍ നില്ക്കുക. മഞ്ജുളാല്‍ പരിസരത്തുനിന്നും ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാണ് ജേതാവ്.വിജയിയായ ആനക്ക് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന ലഭിക്കും.ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ പാപ്പാന്മാര്ക്ക് വിദഗ്ദസമിതി, കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
കുംഭമാസത്തിലെ പൂയംനക്ഷത്രമായ ഇന്ന് സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രം തന്ത്രിമാര്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക കര്‍മ്മങ്ങള്‍ക്കുശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച് സ്വര്‍ണ്ണധ്വജത്തില്‍ സപ്തവര്‍ണ്ണ കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ തിരുവുത്സവത്തിന് തുടക്കമാകും. ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തിന് സമീപത്തുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലുമാണ് കലാപരിപാടികള്‍ നടക്കുക.
ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദമായി നല്‍കുക.ഉത്സവത്തിന്റെ രണ്ടാംദിവസമായ നാളെമുതല്‍ തിടമ്പ് കിഴക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവനാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും.മാര്‍ച്ച് 10-ന് ഭഗവാന്റെ പള്ളിവേട്ടയും, 11-ന് ആറാട്ടിനും ശേഷം സ്വര്‍ണ്ണകൊടി മരത്തിലെ സപ്തവര്‍ണ്ണകൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: