കൊല്ലം: ക്ഷേത്രക്കുളത്തില്‍ മുസ്ലീംബാലന് മുങ്ങിമരിച്ച സംഭവം മുതലെടുത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ നീക്കത്തിനെതിരെ ജമാഅത്ത് കമ്മിറ്റിയും ക്ഷേത്രോപദേശകസമിതിയും രംഗത്ത്.
അഞ്ചല്‍ പനയഞ്ചേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കുളത്തില്‍ ഫെബ്രുവരി 16നാണ് തടിക്കാട് സ്വദേശി അമാനുള്ളയുടെ മകന് അല്‍ത്താഫ് മുങ്ങിമരിച്ചത്. അല്‍ത്താഫിന്റെ മൃതശരീരം ക്ഷേത്രസമിതി ഭാരവാഹികള്‍ തടഞ്ഞുവെച്ചുവെന്നും വിട്ടുനല്‍കുന്നതിന് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമുള്ള നുണപ്രചാരണങ്ങളാണ് ഒരു വിഭാഗം ആളുകള്‍ വീടുകള്‍തോറും കയറിയിറങ്ങി പ്രചരിപ്പിച്ചത്.
ചില വര്‍ഗീയ ശക്തികള്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ക്ഷേത്രഭാരവാഹികളെയും തടിക്കാട് മുസ്ലീം ജമാഅത്ത് കമ്മിറ്റിയെയും ധരിപ്പിച്ചത്. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ച നമസ്കാരത്തില്‍ ഇസ്ലാം മതവിശ്വാസികളോടും നാട്ടുകാരോടും ഇത്തരം നുണപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് ജമാഅത്ത് കമ്മിറ്റിതന്നെ വ്യക്തമാക്കുകയായിരുന്നു.
ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിലാണ് അല്ത്തഫിനെ അഞ്ചല്‍ മിഷന് ആശുപത്രിയിലെത്തിച്ചതെന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എ. മുഹമ്മദ് ഇസ്മായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്നീടാണ് കുട്ടി തടിക്കാട് സ്കൂളിലെ വിദ്യാര്ത്ഥിയാണന്നും മറ്റുമുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.
തടിക്കാട്ടുള്ള പലരെയും ക്ഷേത്രസമിതി ഭാരവാഹികള്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്ന് അല്‍ത്താഫിന്റെ ബന്ധുക്കള്‍ എത്തിച്ചേര്‍ന്ന് മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം കബറടക്കിയതിനുശേഷമാണ് കുട്ടി മുസ്ലീം ആയതുകൊണ്ട് രണ്ടുലക്ഷം രൂപ ക്ഷേത്രഭാരവാഹികള്‍ വാങ്ങിയെന്നും മൃതദേഹം കുളത്തില്‍ നിന്നും എടുത്തുവച്ച ശേഷം ശുദ്ധികലശവും മറ്റും നടത്താന്‍ പണം ആവശ്യപ്പെട്ടുവെന്നും കുപ്രചാരണം ആരംഭിച്ചതെന്ന് മുഹമ്മദ് ഇസ്മായിലും അല്‍ത്താഫിന്റെ അച്ഛന് അമാനുള്ളയും പറഞ്ഞു.
പത്രസമ്മേളനത്തില്‍ പനയഞ്ചേരി ശ്രീധര്‍മശാസ്ത ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ബി.സേതുനാഥ്, സെക്രട്ടറി ഉല്ലാസ്, മുജീബ് റഹ്മാന് ബാഫഖി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: