ഭോപ്പാല്‍: എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ്, മുന്‍ സ്പീക്കര്‍ ശ്രീനിവാസ് തിവാരി എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ നിയമനം നടത്തിയെന്ന കുറ്റത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അധികാരത്തിലിരുന്ന 1993- 2003 കാലയളവില്‍ സെക്രട്ടറിയേറ്റ് തസ്തികകളിലേക്ക് 17 ഉദ്യോഗാര്‍ത്ഥികളെ നിയമവിരുദ്ധമായി നിയമിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധ നിയമനം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് സച്ചിന് ദ്വിവേദിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ ഡെപ്യുട്ടി സെക്രട്ടറി ശ്യാംലാല്‍ മൈഥിലാണ് പരാതി നല്‍കിയത്. 14 പേജുള്ള വിശദമായ പരാതിയാണ് മൈഥില്‍ നല്‍കിയിരുന്നത്. ഇന്നലെ 68ാം പിറന്നാള്‍ ആഘോഷിക്കെയാണ് ദിഗ്വിജയ് സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെഹാംഗിരാബാദ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറില്‍ അഴിമതി, കുറ്റകരമായ ഗൂഢാലോചന, വ്യാജരേഖ നിര്‍മ്മാണം, എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിഗ്വിജയ് സിംഗിനെ കൂടാതെ സംസ്ഥാന നിയമസഭാ മുന്‍ സെക്രട്ടറി നിവാസ് തിവാരി, ഉദ്യോഗസ്ഥന്മാരായ സത്യ നാരായണ്‍ ശര്‍മ്മ, കമല്‍കാന്ത് ശര്‍മ്മ, പ്രദീപ് മിശ്ര, അഭ ചതുര്‍വേദി, അമിത് അവാസ്തി, ബ്രഹ്മചാരി തിവാരി, രമേഷ് ദ്വിവേദി, അരുണ്‍ തിവാരി, ശുക്രമണി മിശ്ര, ശരദ് ദ്വിവേദി, സുധീര്‍ തിവാരി, അനില്‍ മിശ്ര, കുല്‍ദീപ് പാണ്ഡെ, ദാവേന്ദ്ര തിവാരി, രമേശ് തിവാരി, യാഗ്യനാരായണ് ശര്‍മ്മ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭോപ്പാല്‍ മുഖ്യമന്ത്രിയായിരിക്കെ എക്സൈസ്, ട്രാന്‍സ്പോര്‍ട്ട്, മുനിസിപ്പല്‍ ബോഡീസ് എന്നീ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് വ്യാജ ഖേകളുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയെന്നതാണ് കുറ്റാരോപണം. വിദ്യാഭ്യാസ യോഗ്യതയുടേയും പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കാതെ നിയമവിരുദ്ധമായി നിയമനം നടത്തിയതിനാണ് എഐസിസി ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: