ന്യൂദല്‍ഹി: എസ്സാര്‍ ഗ്രൂപ്പിന്റെ കപ്പലില്‍ രണ്ടു ദിവസം താമസിച്ചത് വിവാദമാക്കിയതിനെതിരെ കേന്ദ്രതുറമുഖവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് സംഭവമെന്നും ഇതിന്റെ പേരില്‍ ആര്‍ക്കും സൗജന്യങ്ങള്‍ നല്‍കാറില്ലെന്നും ഗഡ്കരി തുറന്നടിച്ചു.
നോര്‍വ്വേയില്‍ സ്വകാര്യയാത്രയ്ക്കായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സ്വന്തം ചിലവില്‍ പോയപ്പോഴാണ് ഒരു സുഹൃത്ത് ഫ്രഞ്ച് കടല്‍ത്തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ കാണിച്ചുതന്നത്. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് രണ്ടുദിവസം കപ്പലില്‍ താമസിച്ചത്. ഈ സംഭവം നടന്ന 2013 ജൂലൈ 13ന് തനിക്ക് സര്‍ക്കാരില്‍ യാതൊരു ചുമതലകളുമില്ലായിരുന്നു, നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയായിരുന്ന നിതിന്‍ ഗഡ്കരി പറഞ്ഞു. സംഭവം നടന്ന കാലത്ത് താന്‍ എംപിയോ മന്ത്രിയോ ബിജെപി പ്രസിഡന്റോ ആയിരുന്നില്ലെന്നും ഗഡ്ക്കരി പറഞ്ഞു.
എസ്സാര്‍ ഗ്രൂപ്പിന്റെ സൗജന്യങ്ങള്‍ അനുഭവിച്ച വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് നിതിന്‍ ഗഡ്കരി സ്വന്തം ചിലവില്‍ നടത്തിയ യാത്ര വിവാദമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, മോത്തിലാല്‍ വോറ, നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം എസ്സാര്‍ ഗ്രൂപ്പിന്റെ സൗജന്യങ്ങള്‍ പറ്റിയവരാണെന്ന് കമ്പനി രേഖകള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: