ന്യൂദല്‍ഹി: ദളിതര്‍ ഹിന്ദുമതത്തിലേക്ക് മതപരാവര്‍ത്തനം ചെയ്താല്‍ ജാതി സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെന്ന സുപ്രീം കോടതി വിധി സുപ്രധാനം. ഇത് ‘ഘര്‍വാപസി’യെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കു വിരാമമിടും. ക്രിസ്തുമതത്തിലേക്കും മറ്റും പരിവര്‍ത്തനം ചെയ്തവര്‍ക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിനു നിയമപരമായ പിന്തുണയേകും. ജസ്റ്റീസുമാരായ ദീപക് മിശ്രയും വി. ഗോപാല ഗൗഡയും അംഗങ്ങളായ ബഞ്ചിന്റേതാണ് വിധി.
ഹിന്ദുമതത്തിലെ പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പരാവര്‍ത്തനത്തിനു (പുനഃപരിവര്‍ത്തനം) ശേഷവും ലഭിക്കാന്‍ മൂന്നു വ്യവസ്ഥകളും കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. ഒന്ന്: 1950 ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവു പ്രകാരം അംഗീകാരം കിട്ടിയ ജാതിയില്‍ പെട്ട വ്യക്തിയാണ് താനെന്നതിനു വ്യക്തമായ തെളിവു വേണം. രണ്ട്: മുന്‍ തലമുറയില്‍ പെട്ടവരും മാതാപിതാക്കളും ഉള്‍പ്പെട്ടിരുന്ന മതത്തിലേക്കാവണം പരാവര്‍ത്തനം. മൂന്ന്: പുനഃപരിവര്‍ത്തനം ആ മതസമുദായം അംഗീകരിച്ചതിന് തെളിവു ഹാജരാക്കണം.
പാലക്കാട് മലബാര്‍ സിമന്റ്സിലെ ജോലിക്കാരനായിരുന്ന കെ. പി. മനു മുമ്പ് ക്രിസ്ത്യാനിയായിരുന്നു. മനുവിന്റെ മതംമാറ്റം സാധൂകരിക്കാനാവാത്തതാണെന്ന കേരള ഹൈക്കോടതി വിധിയ്ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധിവന്നത്.
”ഹിന്ദുമതത്തിലെ പട്ടികജാതിയില്‍നിന്ന് പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിക്കുകയും അതേ പട്ടിക ജാതിയിലേക്കു തിരികെ മതം മാറുകയും ചെയ്താല്‍ അയാള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് നീതിയല്ലെ”ന്നാണ് കോടതി വിധിച്ചത്.
മനുവിനെ എട്ടാഴ്ചയ്ക്കകം സര്‍വീസില്‍ തിരികെ എടുക്കണമെന്നും ജോലിയില്‍നിന്നു പുറത്തുനിന്ന കാലത്തെ ശമ്പളവും സീനിയോറിറ്റി അനുസരിച്ചുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് വിധി. എന്നാല്‍, മനു ഇപ്പോള്‍ സര്വീസിലില്ലെന്നും കോടതി വിധി ഔദ്യോഗികമായി പഠിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും മലബാര്‍ സിമന്റ്സിന്റെ പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റ് ‘ജന്മഭൂമി’യോടു പറഞ്ഞു.
മനു ജനിച്ചത് 1960-ലാണ്. കെ.പി. ജോണ്‍ എന്നായിരുന്നു പേര്. പുലയര്‍ സമുദായത്തില്‍പ്പെട്ടവരായിരുന്നു മനുവിന്റെ പൂര്‍വികര്‍. ഇവര്‍ പതിറ്റാണ്ടുകള്‍ മുമ്പ് ക്രിസ്തു മതത്തിലേക്ക് മാറിയവരാണ്. 1984 ലാണ് ഇയാള്‍ മതം മാറി മനുവായത്. അഖില ഭാരത അയ്യപ്പസേവാ സംഘമാണ് ഇതിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുടര്‍ന്ന് തഹസീല്‍ദാര്‍ നല്കിയ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് മലബാര്‍ സിമന്റ്സില്‍ മനു നിയമനം നേടിയത്. ഇതു സംവരണ നിയമപ്രകാരമല്ലെന്ന് കാട്ടി എസ്. ശ്രീകുമാര്‍ മേനോന് എന്നയാള്‍ പരാതി നല്കി.
സ്ക്രൂട്ടിനി കമ്മിറ്റിയുടെ പരിശോധനയില്‍ മനു പട്ടികജാതി വിഭാഗക്കാരനല്ലെന്ന നിഗമനത്തിലെത്തി സര്‍വീസില്‍നിന്നു നീക്കി. മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കമ്പനി തീരുമാനം കോടതി ശരിവച്ചു. ശമ്പളമായി മനു കൈപ്പറ്റിയ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാനും കോടതി 2006 മാര്‍ച്ച് 10-ന് ഉത്തരവിട്ടു. തുടര്‍ന്നാണ് മനു സുപ്രീം കോടതിയെ സമീപിച്ചതും അനുകൂലമായ നിര്‍ണ്ണായക വിധി നേടിയതും.
”പുനഃപരിവര്‍ത്തനം നടത്തിയ ഒരാളെ സ്വീകരിച്ചോ എന്നു പറയാനും സ്വാഗതം ചെയ്യാനുമുള്ള അന്തിമാവകാശം സമുദായത്തിനാണെ”ന്ന് കോടതി പറഞ്ഞു.
ഹിന്ദുവായി 10 വര്‍ഷത്തിനു ശേഷം മനു ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തത് അയാള്‍ക്ക് സംവരണാനുകൂല്യം നേടാന്‍ തടസമാണെന്നും വാദമുയര്‍ന്നു. ”വിവാഹം മാത്രം നോക്കി,അതിന്റെ അടിസ്ഥാനത്തില്‍ മാത്രം, സംവരണാനുകൂല്യം നിഷേധിക്കരുതെന്നാണ് ഞങ്ങളുടെ പക്ഷം. വിവാഹത്തിന്റെ പേരില്‍ സമുദായം ഊരുവിലക്കുകയോ പുറത്താക്കുകയോ ചെയ്യാത്തിടത്തോളം അതൊരു അയോഗ്യത അല്ല.”കോടതി പറഞ്ഞു.
മനുവിന്റെ മുതുമുത്തച്ഛന് ചോതിയാണ് പുലയ സമുദായത്തില്‍നിന്ന് ക്രിസ്ത്യാനിയായി പരിവര്‍ത്തനം ചെയ്ത് വര്‍ഗ്ഗീസ് ആയത്. ഈഴവ സമുദായത്തില്‍ നിന്ന് ക്രിസ്ത്യാനിയായ മറിയത്തെ ചോതി കല്യാണം കഴിച്ചു. ഇവര്‍ക്ക് വര്‍ഗ്ഗീസ്, യോഹന്നാന്, പൗലോസ് എന്നു മൂന്നുമക്കളുണ്ടായി. അവരില്‍ പൗലോസ് വിവാഹം ചെയ്ത കുഞ്ഞമ്മയിലാണ് മനു (കെ. പി. ജോണ്‍ ) ജനിച്ചത്. 24-ാം വയസ്സില്‍ 1984-ല്‍ മനു ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യുകയായിരുന്നു. ഇതിന് നിയമപരമായി അധികാരപ്പെട്ട അഖില ഭാരതീയ അയ്യപ്പസേവാ സംഘത്തില്‍നിന്ന് 1984 ഫെബ്രുവരി അഞ്ചിന് സര്‍ട്ടിഫിക്കറ്റും നേടി. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസീല്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റും കൊടുത്തു. ഇതു സമര്‍പ്പിച്ചാണ് മനു ജാതി സംവരണ പ്രകാരം ജോലി നേടിയത്.
സംവരണ നിയമക്കാര്യത്തിലും മതപരാവര്‍ത്തന വിഷയത്തിലും സാമുദായിക സംഘടനകളുടെ അധികാര-അവകാശ കാര്യങ്ങളിലും നിര്‍ണ്ണായകമാണ് സുപ്രീം കോടതിയുടെ ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: