തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും പിന്തുണ നല്‍കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്. പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്ന അന്താരാഷ്ട്രലോബിയുടെ പിണിയാളുകളായി ചില മന്ത്രിമാരും ഒരു മതമേലദ്ധ്യക്ഷനും റിസോര്‍ട്ട് ലോബികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുറമുഖത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തലയില്‍ പഴി കെട്ടിവയ്ക്കാനാണ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. കബോട്ടാഷ് ഇളവിന്റെ പ്രശ്നമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. അത് പണികഴിഞ്ഞിട്ടുള്ള പ്രശ്നമാണ്. വല്ലാര്‍പാടവും ഗുജറാത്തിലെ കാണ്ട്ലയും ഒരേസമയം പ്രഖ്യാപിച്ച പദ്ധതികളാണ്. കാണ്ട്ല മൂന്നുവര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങി. വല്ലാര്‍പാടത്തിന് ദശാബ്ദങ്ങള്‍ എടുത്തു.
വല്ലാര്‍പാടത്തിനും കാണ്ട്ലയ്ക്കും കബോട്ടാഷ് ഇളവ് കിട്ടിയത് പണി പൂര്‍ത്തിയായ ശേഷമാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ പിന്നെന്താണ് പ്രശ്നം. കുളച്ചലില്‍ തുറമുഖം വരുന്നുവെന്നാണ് ആരോപണം. കുളച്ചലില്‍ തുറമുഖം വന്നാല്‍ വിഴിഞ്ഞത്തിന് എന്താണ് തടസം.
നാഗര്‍കോവിലിലെ എംപിയാണ് പൊന്രാധാകൃഷ്ണന് അദ്ദേഹം അവിടത്തെ വികസനത്തിനുവേണ്ടി വാദിക്കാന്‍ പാടില്ലെന്നു പറയാനാകുമോ. തിരുവനന്തപുരത്തെ എംപിയും സര്‍ക്കാരുമല്ലേ വിഴിഞ്ഞത്തിനു വേണ്ടി വാദിക്കേണ്ടത്-മുരളീധരന് ചോദിച്ചു.
കേന്ദ്രത്തിന് എതിരഭിപ്രായമുള്ളതുകൊണ്ടാണോ യുപിഎ സര്‍ക്കാര്‍ തള്ളിയ വയബിലിറ്റി ഗ്യാപ്പ്ഫണ്ട് അപേക്ഷ കിട്ടി 70 ദിവസത്തിനകം വിഴിഞ്ഞത്തിനുവേണ്ടി മോദി സര്‍ക്കാര്‍ അനുവദിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്.
2014 നവംബര്‍ 24ന് വിജിഎഫ് ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷിച്ച് ഒന്‍പതാം ദിവസം തന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ഡിസംബര്‍ 26ന് ധനകാര്യസെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം കൂടി തത്വത്തില്‍ അംഗീകരിക്കുകയുമായിരുന്നു. 2015 ഫെബ്രുവരി 3ന് അതുസംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കിട്ടി.
അപേക്ഷിച്ച് 70 ദിവസംകൊണ്ടാണ് 800 കോടി രൂപ അംഗീകരിച്ച് ഉത്തരവുണ്ടായത്. അതേ സമയം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് 2010 ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടി ഒരു കത്ത് നേരിട്ട് പ്രധാനമന്ത്രിക്ക് നല്കി. മൂന്നരവര്‍ഷം കഴിഞ്ഞ് 2014 മെയ് 29ന് വിഴിഞ്ഞം തുറമുഖത്തിനായി വിജിഎഫ് അനുവദിക്കാന്‍ സാധിക്കില്ല എന്നുമാത്രമല്ല വിഴിഞ്ഞം ഒരു രീതിയിലും വിജയിക്കില്ലായെന്നും വിഴിഞ്ഞം വന്നാല്‍ അത് വല്ലാര്‍പാടത്തിന് വന്അപകടമാണെന്നുമുള്ള വസ്തുതാവിരുദ്ധമായ മറുപടിയാണ് കിട്ടിയത്.
മൂന്നുപേജുള്ള കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ ദുബായ്, കൊളംബോ തുറമുഖ ലോബികള്‍ വിഴിഞ്ഞത്തിനെതിരെ പറയുന്ന വാദങ്ങള്‍ കടമെടുത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അയച്ചുകൊടുത്തത്.
വിഴിഞ്ഞത്തിന് പാരിസ്ഥിതികാനുമതിക്കായുള്ള ആവശ്യം വര്‍ഷങ്ങളായി മന്‍മോഹന്‍സിംഗ് മന്ത്രിസഭയുടെ മുമ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി തത്വത്തില്‍ അനുമതി നല്കാന് തയ്യാറാണെന്ന ഉത്തരവ് തട്ടിക്കൂട്ടുകയായിരുന്നു. അത് കിട്ടിയ ഉടന്‍തന്നെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ തിരുവനന്തപുരത്തെ ഒരു മതമേലദ്ധ്യക്ഷന്റെ അനുയായികളും ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവായ റിസോര്‍ട്ട് മുതലാളിയും ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ച് വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
ഗ്രീന്‍ ട്രിബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോയി ടെണ്ടര്‍ നടപടികള്‍ അട്ടിമറിക്കാനായിരുന്നു ശ്രമം.
മതമേലദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസാണ് എതിര്വാദങ്ങളുന്നയിച്ചത്. എന്നാല്‍ കേസില്‍ ഒന്നാം എതിര്‍കക്ഷിയായ കേന്ദ്രസര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നടപടികള്‍ ടെണ്ടര്‍ സ്വീകരിക്കുന്നതിന് തടസ്സമാകരുത് എന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ നടപടി ക്രമങ്ങളെങ്കിലും നടന്നതും സര്‍ക്കാരിന് ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞതും.
കഴിഞ്ഞമാസം ജനുവരി 28ന് വച്ചിരുന്ന ടെണ്ടര്‍ നടപടി ദുരൂഹമായ സാഹചര്യത്തില്‍ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഒരു കമ്പനിപോലും വന്നില്ല എന്നതിന് വിശദീകരണം തരേണ്ടത് മുഖ്യമന്ത്രിയാണ്. കേരള സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും വികസന വിരുദ്ധ നിക്ഷിപ്ത താല്പര്യങ്ങളുടെയും രക്തസാക്ഷിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കുന്നതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും മുരളീധരന് പറഞ്ഞു.
ബിജെപി ജില്ലാ നേതൃയോഗത്തില്‍ വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: