കാണ്‍പൂര്‍: ആര്‍എസ്എസ് നേതാക്കളും ചില മുസ്ലിം മത പണ്ഡിതന്മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ പലതും കുപ്രചാരണങ്ങ ളായിരുന്നുവെന്ന് വെളിപ്പെടുന്നു. അഞ്ചു ദിവസമായി ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തകര്‍ക്കു മാര്‍ഗ്ഗ ദര്‍ശനം നല്കാന് ആര്‍എസ്എസ് നടത്തിയ ശിബിരത്തിനിടെയാണ് ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാറും സുന്നി ഉലേമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാജി മൊഹമ്മദ് സാലീസും മറ്റു ചില സുന്നി നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് കുപ്രചാരണത്തിനു കാരണമായത്. ഈ മുസ്ലിം നേതാക്കളുടെ ചോദ്യത്തിന് ആര്‍എസ്എസിനു തൃപ്തികരമായ മറുപടി നല്കാന് കഴിഞ്ഞില്ലെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
അഞ്ചുദിവസത്തെ മുന്‍നിശ്ചയ സംഘ പരിപാടികള്‍ക്കായി കാണ്‍പൂരില്‍ എത്തിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ കാണണമെന്ന ആവശ്യമാണ് മുസ്ലിം നേതാക്കള്‍ ഉയര്‍ത്തിയത്. എന്നാല്‍, മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ മാറ്റം വരുത്താനാവാത്തതിനെ തുടര്‍ന്ന് അതിനു സാധ്യതയില്ലെന്ന് ആര്‍എസ്എസ് ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്നാണ് മറ്റു മുതിര്‍ന്ന നേതാക്കളെ കാണാനുള്ള താല്പര്യം മുസ്ലിം നേതാക്കള്‍ പ്രകടിപ്പിച്ചതും കൂടിക്കാഴ്ച നടന്നതും. അവര്‍ തമ്മില്‍ കണ്ടത് കിദ്വായി നഗറിലെ ബിജെപി ജനപ്രതിനിധിയായ ഋത ശാസ്ത്രിയുടെ വീട്ടില്‍വെച്ചായിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യനും പ്രവര്‍ത്തകനും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം) രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാറുമായിട്ടായിരുന്നു അവര്‍ ചര്‍ച്ചകള്‍ നടത്തിയത്.
ഈ കൂടിക്കാഴ്ചയില്‍ മുസ്ലിം മതപണ്ഡിതര്‍ ഇന്ദ്രേഷ് കുമാറിനോട് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചു. അവസരം കിട്ടിയാല്‍ ഡോ. മോഹന്‍ ഭാഗവതിനോടുന്നയിക്കാന് കരുതിയിരുന്ന ചോദ്യങ്ങളാണവ എന്ന് മതപണ്ഡിതര്‍ പറയുകയും ചെയ്തു. ഘര്‍ വാപസി, ഹിന്ദു രാഷ്ട്രം തുടങ്ങിയ പ്രയോഗങ്ങളെക്കുറിച്ചായിരുന്ന ചോദ്യങ്ങള്‍ അധികവും.
എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് സാലീസ് മാധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെ- ”ഇസ്ലാമിനെക്കുറിച്ച് ആര്‍എസ്എസ്സിന്റെ കാഴ്ചപ്പാടെന്താണ്, ഭാരതത്തിലെ മുസ്ലിങ്ങളില്‍നിന്ന് ഹിന്ദു സംഘടനയെന്ന നിലയില്‍ ആര്‍എസ്എസ് പ്രതീക്ഷിക്കുന്നതെന്താണ്. ചില ആര്‍എസ്എസ് നേതാക്കളുടെയും ഹിന്ദു നോതാക്കളുടെയും മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ഭാരതത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കുന്നതായി. ഭാരതത്തിന്റെ അവിഭാജ്യഭാഗമാണ് മുസ്ലിങ്ങള്‍, തുടങ്ങിയ നിലപാടുകള്‍ ഞങ്ങള്‍ അവതരിപ്പിച്ചു”വെന്ന്. ചോദ്യങ്ങള്‍ക്ക് ഇന്ദ്രേഷ് കുമാര്‍ മറുപടി പറഞ്ഞില്ലെന്നും സാലീസ് പ്രസ്താവിച്ചിരുന്നു.
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില ഇംഗ്ലീഷ് പത്രങ്ങള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് മുസ്ലിം പണ്ഡിതരെ അവഹേളിച്ചുവെന്ന് വാര്‍ത്ത കൊടുത്തു. ഈ പത്ര വാര്‍ത്ത മലയാളത്തിലെ ഉള്‍പ്പെടെ ചില പ്രാദേശിക ഭാഷാ പത്രങ്ങള്‍ പിറ്റേന്ന് ആവര്‍ത്തിച്ചു. എന്നാല്‍ സീ ന്യൂസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് പറഞ്ഞത് മുസ്ലിങ്ങളുടെ മഹാ സമ്മേളനം വിളിക്കൂ, അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞൊഴിഞ്ഞുവെന്നായിരുന്നു. ആറു ചോദ്യങ്ങള്‍ മുസ്ലിം പണ്ഡിതര്‍ ചോദിച്ചതായാണ് മാധ്യമങ്ങള്‍ എഴുതിയിരുന്നത്. ചോദ്യങ്ങള്‍ ഇവയായിരുന്നു: ഭാരതത്തെ ഹിന്ദുരാഷ്ട്രമായി ആര്‍എസ്എസ് കണക്കാക്കുന്നുണ്ടോ? ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ്സിന് എന്തെങ്കിലും പദ്ധതിയുണ്ടോ? ഹിന്ദു രാഷ്ട്രം ഹൈന്ദവ ലിഖിതങ്ങള്ക്കനുസരിച്ചായിരിക്കുമോ പ്രവര്‍ത്തിക്കുക, അതോ ഏതെങ്കിലും ഭരണസംഹിത ഉണ്ടാക്കിയിട്ടുണ്ടോ? മതപരിവര്‍ത്തനത്തെക്കുറിച്ച് ആര്‍എസ്എസ് കാഴ്ചപ്പാടെന്താണ്? മുസ്ലിങ്ങളില്‍നിന്ന് ഏതുതരം മാതൃരാജ്യസ്നേഹമാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്? ആര്‍എസ്എസ് എങ്ങനെ ഇസ്ലാമിനെ കാണുന്നു?ഈ ചോദ്യങ്ങള്‍ക്കു മറുപടി നല്കാന് ഇന്ദ്രേഷ് കുമാറിനു കഴിഞ്ഞില്ലെന്നാണ് ഹാജി മൊഹമ്മദ് സാലീസ് പ്രസ്താവിച്ചത്.
എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇത്രയുമല്ല, ഹിന്ദുരാഷ്ട്രം വന്നാല്‍ ദളിതുകള്‍ക്ക് ക്ഷേത്രപ്രവേശനം കിട്ടുമോ എന്നു ചോദിക്കുകയും വന്ദേമാതരം പാടാത്തതിനെ ന്യായീകരിക്കുകയും ഭാരത മാതാ പൂജനവും മറ്റും ഇസ്ലാമിക വിരുദ്ധമാണെന്നു വിശദീകരിക്കുകയും ചെയ്തുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ഇതെല്ലാം ആര്‍എസ്എസ്സിനെ മോശമാക്കി ചിത്രീകരിക്കാനായിരുന്നൂ താനും.
എന്നാല്‍ ഒരു മാധ്യമവും 73 വിഭാഗമുള്ള മുസ്ലിങ്ങളില്‍ ഇസ്ലാമിനെ പ്രതിനീധീകരിക്കുന്നത് പണ്ഡിതന്മാരുടെ സംഘത്തില്‍ ആരാണെന്നു ചോദിക്കാന്‍ ധൈര്യം കാട്ടിയിരുന്നില്ല. അവരുടെ പ്രതിനിധി സംഘത്തില്‍ ഏതൊക്കെ വിഭാഗങ്ങളില്‍ പെട്ടവരുണ്ടെന്നും ആരും ചോദിച്ചില്ല. അതായത്, ചില പ്രത്യേക ഉദ്ദേശ്യത്തില്‍ ഏതാനും മുസ്ലിം നേതാക്കളും മാധ്യമങ്ങളും സംഘടിതമായി നീക്കം നടത്തുകയായിരുന്നുവെന്നര്ത്ഥം.
ഇന്ദ്രേഷ് കുമാര്‍ മുസ്ലിം നേതാക്കളുടെ ചോദ്യത്തിന് അടച്ചിട്ട മുറിയിലല്ല, പൊതുസമ്മേളനത്തില്‍ പോലും മറുപടി പറയാന്‍ തയ്യാറാണെന്നു പറയുകയാണ് ചെയ്തത്. കാരണം, കഴിഞ്ഞ കാല് നൂറ്റാണ്ടായി അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ രാജ്യമെമ്പാടും നടത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് മുസ്ലിങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഒരു മതപണ്ഡിതരും അദ്ദേഹം ഉയര്‍ത്തിയ വാദങ്ങളെ ഖണ്ഡിച്ചിട്ടില്ല. അവരെല്ലാം വിവിധ ഘട്ടങ്ങളില്‍ ഉയര്‍ത്തിയ ഇത്തരം വിഷയങ്ങള്‍ക്ക് നേരിട്ടും പരസ്യമായും മറുപടികള്‍ നല്കിയിട്ടുമുള്ളതാണ്. സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ പലവട്ടം പലഘട്ടങ്ങളില്‍ ഈ വിഷയങ്ങളിലെല്ലാം വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളത് പരസ്യമാണുതാനും. പക്ഷേ, പൊതു ചര്‍ച്ചയെന്ന ആശയം സാലീമിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചില്ല. പകരം നുണക്കഥകള്‍ പ്രസ്താവിക്കുകയും അതു ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: