കൊച്ചി: ഇടതുപക്ഷത്തിന്റെ പ്രസക്തി കേരളത്തിലും ബംഗാളിലും മാത്രമല്ല ദല്‍ഹിയിലും നഷ്ടമാകുന്നു എന്ന സൂചനയാണ് ദല്‍ഹി തെരഞ്ഞെടുപ്പ് കാണിക്കുന്നതെന്ന് പ്രമുഖ തമിഴ് കവയത്രിയും സിനിമാ, നാടക സംവിധായികയുമായ ലീന മണിമേഘല .
ഇടത് പക്ഷം ചിത്രത്തിലില്ല.
ആംആദ്മി ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് പിന്തുണയുമായി ഇടത്പക്ഷം ചെല്ലുകയാണ്. അഴിമതിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ഇടത്പക്ഷത്തിന് കഴിയില്ലെന്ന് വ്യക്തമാണ്. അത്തരത്തിലുള്ള നീക്കമുണ്ടായിരുന്നെങ്കില്‍ ബംഗാളിലും കേരളത്തിലും ഇതര സര്‍ക്കാരുകള്‍ക്ക് സധ്യത ഉണ്ടാകുമായിരുന്നില്ലെന്ന് എറണാകുളം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പറഞ്ഞു.
ഹൃസ്വ ചിത്രങ്ങളിലൂടേയും, കവിതകളിലൂടേയും പുതുതലമുറക്ക് ആവേശം പകരുന്ന കവയത്രി സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ ആസ്വാദന നിലവാരത്തിലാണ് കത്തിവെക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.
സിനിമ നിര്‍മ്മാണമെന്നത് പാഴ്വേലയാവുകയാണ്. അതുകൊണ്ട് തന്നെ എഴുത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് അഭികാമ്യം. പ്രേമം, നഷ്ടപ്പെടലുകള്‍, അധികാര തൃഷ്ണ, തീവ്രവാദം തുടങ്ങി മനുഷ്യമനസ്സുകളില്‍ വിങ്ങലേല്പ്പിക്കുന്ന മുറിവുകള്‍ അവയെ ആഴത്തില്‍ കണ്ടറിഞ്ഞ് ജനമനസ്സുകളിലെത്തിക്കാന്‍ സിനിമയോളം പററിയ വേദിയില്ലെങ്കിലും രംഗത്ത് നിന്ന് മാറാതിരിക്കാന്‍ കഴിയില്ല. ജനങ്ങളുമായി സംവദിക്കാന്‍ സിനിമക്ക് സാഹചര്യമില്ലാത്തതിനാല്‍ പലരുടേയും ചിത്രങ്ങള്‍ പുറത്തിറങ്ങാറില്ല.
ഇത് സാംസ്കാരിക വളര്‍ച്ചയെ പിന്നോട്ടടിക്കും. ജനങ്ങള്‍ക്ക് വേണ്ടത് ജനങ്ങളിലെത്തുന്നത് തടയുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല. എന്നാല്‍ കവിതയെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. തമിഴ്നാട്ടിലും, മലയാളത്തിലും കവിതക്കമ്പക്കാര് കൂടിവരുന്നതിന് കാരണം അതിലെ എഴുത്തുകള്‍ ജീവിക്കുന്നു എന്നതിനാലാണ്. അവ ജനമനസ്സിലുണ്ടാക്കുന്ന ചലനങ്ങള്‍ വലുതാണെന്ന് വായനക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിലൂടെ മനസ്സിലാക്കാം.
സംസ്കാരമുള്ള തലമുറക്ക് ലഭിക്കേണ്ട സാംസ്കാരിക ഭക്ഷണം കിട്ടുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കും, അവര്‍ നിയോഗിക്കുന്ന സെന്‍സര്‍ ബോര്‍ഡുകള്‍ക്കും ബാധ്യതയുണ്ടെന്നും മണിമേഘല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: