ആലപ്പുഴ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുട്ടനാടിന്റെ വള്ളപ്പെരുമയുടെ കീര്‍ത്തി പ്രചരിപ്പിക്കാന്‍ ബോട്ട് മ്യൂസിയം നിര്‍മ്മിക്കാന്‍ വിനോദസഞ്ചാര വകുപ്പ് ശ്രമം തുടങ്ങി. വള്ളങ്ങളാണ് കുട്ടനാടിന്റെ ജീവനാഡി.
റോഡ് ഗതാഗതം ഇന്നും അന്യമായ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍ക്ക് ഇന്നും ജലവാഹനങ്ങള്‍ തന്നെയാണ് പുറംലോകവുമായുളള ബന്ധത്തിനാശ്രയം. നിത്യ ജീവിതത്തിനാവശ്യമായതെല്ലാം വീടിനുള്ളിലെത്തിക്കാന് ഇപ്പോഴും ജലവാഹനങ്ങളെ ആശ്രയിക്കുന്നവര്‍ കുട്ടനാട്ടില്‍ നിരവധിയാണ്.
കൊതുമ്പ് വള്ളം മുതല്‍ ടണ്‍കണക്കിന് ചരക്കുകള്‍ വഹിച്ചിരുന്ന പത്തേമാരി വള്ളങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജലവാഹനങ്ങള്‍ കുട്ടനാട്ടുകാരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഇന്നിപ്പോള്‍ ഇവയില്‍ പലതും നാമാവശേഷമാകുകയോ ഉപയോഗം കുറയുകയോ ചെയ്തു.
വിനോദവും വിനോദ സഞ്ചാരവുമായും ബന്ധപ്പെട്ട് ചില വള്ളങ്ങള്‍ മാത്രമാണിന്നത്തെ ശേഷിപ്പ്. നാടിന്റെയാകെ അടയാളവും നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ശേഷിപ്പുകളും ലോകജനതക്ക് മുമ്പില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ട് മ്യൂസിയത്തിന് പദ്ധതി തയ്യാറാക്കുന്നത്.
വിനോദസഞ്ചാര വകുപ്പ് മുന്‍കൈയെടുത്ത് സ്ഥാപിക്കുന്ന ബോട്ട് മ്യൂസിയത്തിനായി 1.1 കോടി രൂപ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്. കുട്ടനാടന്‍ സൗന്ദര്യം നുകരാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതുമയും കൗതുകവും പകരുന്നതായിരിക്കും മ്യൂസിയം. ജില്ലയില്‍ സന്ദര്ശകരായെത്തുന്നവരില് ഭൂരിപക്ഷം പേരും ഹൗസ്ബോട്ട് അല്ലെങ്കില്‍ ശിക്കാര വളളങ്ങളില്‍ കുട്ടനാട്, ആലപ്പുഴ കായല്‍ സൗന്ദര്യം ആസ്വദിച്ചു മടങ്ങുന്നു. പുന്നമട ഫിനിഷിംഗ് പോയിന്റിലെ ടൂറിസം അമിനിറ്റി സെന്ററിലെ രണ്ട് നിലകള്‍ ബോട്ട് മ്യൂസിയമാക്കി പരിവര്‍ത്തനം ചെയ്യാനാണ് പദ്ധതി. കുട്ടനാട്ടിലെ പരമ്പരാഗത കൊതുമ്പ് വള്ളം മുതല്‍ രാജാക്കന്മാര് യുദ്ധവാഹനമായി ഉപയോഗിച്ചിരുന്ന ചുണ്ടന്‍വള്ളങ്ങള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിക്കും.
വിവിധ വള്ളങ്ങളുടെ നിര്‍മാണ രീതികള്‍, ചുണ്ടന്‍വള്ളങ്ങളുടെ ശില്പികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, പ്രശസ്തമായ ചുണ്ടന്‍വള്ളങ്ങള്‍ എന്നിവയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം വള്ളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിക്കും.വള്ളംകളി മത്സരങ്ങളില്‍ സാന്നിധ്യമാകാറുള്ള ചുരുളന്‍, വെപ്പ്, ഓടി, വടക്കനോടി, ഇരുട്ടുകുത്തി തുടങ്ങിയ വള്ളങ്ങളുടെ മാതൃകകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: