ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവില്‍ ജീര്‍ണ്ണാവസ്ഥയിലാണെന്ന് അഷ്ടമംഗല്യപ്രശ്നത്തിലെ പ്രശ്നചിന്തയില്‍ തെളിഞ്ഞു. ക്ഷേത്രത്തില്‍ ബുധനാഴ്ച ആരംഭിച്ച അഷ്ടമംഗലപ്രശ്നത്തില്‍ ക്ഷേത്രം ശ്രീകോവില്‍ വളരെക്കാലമായി മഴനനഞ്ഞ് ദുര്ബലാവസ്ഥയിലായതായി കണ്ടെത്തി.
സ്വര്‍ണ്ണക്കൊടിമരം മാറ്റി പുതിയത് പ്രതിഷ്ഠിക്കണമോ എന്നതാണ് പ്രധാന ചിന്താവിഷയമെങ്കിലും മറ്റുകാര്യങ്ങള്‍ കൂടി പ്രശ്നചിന്തയില്‍ ഉയര്‍ന്നുവരികയായിരുന്നു. ശ്രീകോവിലിന്റെ പുനരുദ്ധാരണവും പരിഗണനയ്ക്കു വന്നു. 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പ്രശ്നത്തില്‍ ഒമ്പത് ജ്യോതിഷികളാണ് പങ്കെടുക്കുന്നത്. ശില്പ ശാസ്ത്രവിധിപ്രകാരം ക്ഷേത്രം ശ്രീകോവില്‍ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനായി വാസ്തു ആചാര്യമാരുടെ പരിശോധന നടത്തണം. അവര്‍ കല്പിക്കുന്ന വിധിക്കനുസൃതമായാണ് ശ്രീകോവില്‍ പുനരുദ്ധീകരിക്കേണ്ടതെന്നും തെളിഞ്ഞു.
2007ലെ പ്രശ്നചിന്തയില്‍ പങ്കെടുത്തിരുന്ന മണപ്പുഴ രാമന് നമ്പൂതിരിയാണ് പ്രധാന ദൈവജ്ഞന്. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, എടക്കളത്തൂര്‍ പുരുഷോത്തമപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ പണിക്കര്‍, പുതുവ ഹരിനമ്പൂതിരി, പ്രശാന്ത് മേനോന്, ദേവീദാസന്, കോഴിക്കോട് ജയരാജ് പണിക്കര്‍, ദേശത്തെ മമ്മിയൂര്‍ പണിക്കരായ അഡ്വ. രമേശ് പണിക്കര്‍ എന്നിവരാണ് പ്രശ്നചിന്തയില്‍ പങ്കെടുക്കുന്ന മറ്റു ജ്യോതിഷികള്‍. പ്രശ്നചിന്തയില്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ശ്രീകോവില്‍ പുനര്നിര്മ്മാണമടക്കമുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുമെന്ന് അഷ്ടമംഗല്യപ്രശ്നത്തില്‍ സന്നിഹിതനായിരുന്ന ദേവസ്വം ചെയര്മാന് ടി. വി. ചന്ദ്രമോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: