പറവൂര്‍: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ പറവൂരില്‍ എത്തി.
പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിയ അദ്ദേഹം പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ കബറിടം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പള്ളിയിലെത്തിയ ബാവയെ പള്ളിവികാരി ഫാ. തോമസ് എം. പോള്‍ മൂലക്കാട്ട്, സഹവികാരിമാരായ ഫാ. ബെന്നി മാത്യു മനേക്കുടി, ഫാ. ജോര്‍ജ്ജ് വര്‍ഗീസ് പി. വയലിപ്പറമ്പില്‍, സെക്രട്ടറി പ്രൊഫ. രഞ്ജന്‍ എബ്രഹാം അംബൂക്കന്‍, വി.ഡി. സതീശന് എംഎല്‍എ, മുന്‍ എംപി കെ.പി. ധനപാലന്, നഗരസഭ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. ഇടവക ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ബാവ നിര്‍വ്വഹിച്ചു. അബ്ദുള്‍ ജലീല്‍ ബാവ മലങ്കരയില്‍ എത്തിയതിന്റെ വാര്‍ഷിക സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന കണ്വെന്ഷന് സെന്റര്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവയുടെ അടിസ്ഥാന ശില വാഴ്ത്തലും പുതുക്കിപ്പണിത ദേവാലയത്തിന്റെ മുഖ്യമണ്ഡപത്തിന്റെ കൂദാശയും ശിലാ അനാഛാദനവും പാത്രിയര്‍ക്കീസ് ബാവ നിര്‍വ്വഹിച്ചു.
വിശ്വാസ പ്രഖ്യാപനരേഖയായ പറവൂര്‍ പടിയോല സെക്രട്ടറി പ്രൊഫ. രഞ്ജന്‍ എബ്രഹാം അംബൂക്കന്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മോര് സേവേറിയോസ്, ജോസഫ് മോര് ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മോര് അത്തനാസിയോസ്, ഏലിയാസ് മോര് അത്തനാസിയോസ്, കുരിയാക്കോസ് മോര് യൗസേബിയോസ് എന്നിവരും ബാവയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: