തിരുവനന്തപുരം: ദേശീയ ഗെയിംസിന് ചിലവഴിച്ച പണം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസ് അവസാനിച്ച് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കും. ഇതിനായി ലോക്കല്‍ ഫണ്ട് ഓഡിറ്റിങ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഗെയിംസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഇതിനോടകം തന്നെ ഉയര്‍ന്നു വന്നത്. നിരവധി അഴിമതി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് വരവ്-ചെലവ് കണക്കുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗെയിംസ് സമാപന ചടങ്ങുകളുടെ ചെലവ് ചുരുക്കില്ല. ഇതിനായുള്ള തുക 2011ലെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതാണ്. മറ്റുള്ള ആരോപണങ്ങളെല്ലാം ഗെയിംസിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗെയിംസിനായി തയ്യാറാക്കിയ സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സ്റ്റേഡിയങ്ങള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് നടന് മോഹന്‍ലാല്‍ തിരിച്ചു നല്കിയ തുക എന്തു ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യം മോഹന്‍ലാലുമായി വീണ്ടും ആലോചിക്കും. ലാലിസം പരിപാടിക്കായി അവസാന നിമിഷമാണ് മോഹന്‍ലാലിനെ സമീപിച്ചത്. എന്നാല്‍ പരിപാടിയുമായി സഹകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും ആരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: