കൊച്ചി: ആത്മീയാചാര്യന്മാരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും മതസംഘര്‍ഷത്തിന് അയവ് വരുത്തുമെന്ന് ശ്രീ.എം. ലോകം സംഘര്‍ഷഭരിതമാണ്. ഭാരതത്തിന്റെ ഏകത്വ സങ്കല്‍പ്പമാണ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആശ്രയം. പ്രത്യാശയുടെ പദയാത്ര നയിച്ച് കൊച്ചിയിലെത്തിയ എം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ മതങ്ങളുടേയും സത്ത ഒന്നു തന്നെയാണ്. പുറമേ കാണുന്ന വ്യത്യാസങ്ങള്‍ വസ്ത്രം മാറുന്നതുപോലെ മാത്രമേയുള്ളൂ. ഈ സത്യം ആദ്യം തിരിച്ചറിഞ്ഞത് ഭാരതമാണ്. മതങ്ങള്‍ തമ്മിലുള്ള സമരസത വര്‍ദ്ധിപ്പിക്കുകയാണ് തന്റെ പദയാത്രയുടെ ലക്ഷ്യം.
മതങ്ങള്‍ ഓരോന്നും വ്യത്യസ്തമാണെങ്കിലും മനുഷ്യന് നന്നായി ജീവിക്കണം എന്നതാണ് എല്ലാ മതങ്ങളുടെയും അന്തസത്ത. എല്ലാ മനുഷ്യരുടെയും ഹൃദയത്തിനുള്ളില്‍ അന്തര്യാമിയായി പരമാത്മാവിന്റെ അംശമുണ്ടെന്നും മനുഷ്യശരീരം അതിന്റെ ക്ഷേത്രമാണെന്നും പുറമേയുള്ളത് വസ്ത്രം പോലെ മാറാന്‍ കഴിയുന്നതാണെന്നുമുള്ള വിശ്വാസം തനിക്ക് അനുഭവത്തില്‍ നിന്നുണ്ടായിട്ടുള്ളതാണ്. ഈ അവബോധം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയാണ് വാക്ക് ഓഫ് ഹോപ്പ് എന്ന പദയാത്രയുടെ ലക്ഷ്യം.
11 സംസ്ഥാനങ്ങളിലൂടെ ’6500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രക്കിടയില്‍ കണ്ടു മുട്ടുന്ന കുറേ പേരിലെങ്കിലും ഈ സന്ദേശമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മനുഷ്യന് എന്നതിന്റെ ചുരുക്കപ്പേരായാണ് എം എന്ന പേര് സ്വീകരിച്ചത്. മാതാപിതാക്കള്‍ നല്കിയ പേര് മുംതാസ് അലി എന്നും ഹിമാലയത്തിലെ തന്റെ ഗുരു നല്കിയ പേര് മധുകര്‍ നാഥ് എന്നുമാണ്.
വാര്‍ത്താസമ്മേളനത്തില്‍ മലയാളം സര്‍വ്വകലാശാല വി.സി കെ ജയകുമാര്‍ , ശ്രീ എമ്മിനൊപ്പം ശ്രീനഗര്‍ വരെ പദയാത്ര നടത്തുന്ന 40 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട കര്‍ണാടക മുന്‍ ഡി ജി പി അജയ്കുമാര്‍ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: