മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ക്ക് സഹായകരമായ നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. മട്ടന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തിയ പ്രദേശങ്ങളും അക്രമത്തില്‍ പരിക്കേറ്റവരെയും, സിപിഎം അക്രമികള്‍ വീടാക്രമിക്കുകയും കാറ് തകര്‍ക്കുകയും ചെയ്ത ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്ററുടെ വീടും മുരളീധരന് സന്ദര്‍ശിച്ചു.
സിപിഎം ഏകപക്ഷീയമായി ഏതാനും മാസങ്ങളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്തു. നിരവധി പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പയ്യന്നൂരില്‍ കൊലചെയ്യപ്പെട്ട വിനോദിന്റെ വീടിന് നേരെ അക്രമം നടത്തി. നിയമം കയ്യിലെടുക്കുന്ന നടപടിയാണ് സിപിഎമ്മിന്റേത്.
ആശയപരമായിട്ടുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായി എല്ലാവര്‍ക്കുമുണ്ട്. സിപിഎമ്മിന്റെ ഏകപക്ഷീയമായ ഗുണ്ടായിസത്തെ എല്ലാവരും കയ്യുംകെട്ടി നോക്കിനില്‍ക്കുമെന്ന് ചിന്തിക്കരുത്. അക്രമസംഭവങ്ങളില്‍ പ്രതികളായ സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും മുരളീധരന് പറഞ്ഞു.
സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് അക്രമത്തില്‍ പങ്കുണ്ട്. അതുകൊണ്ട് കേസിന്റെ അന്വേഷണം നടത്തുമ്പോള്‍ കൊലവിളി നടത്തുന്ന നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധയിടങ്ങളില്‍ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തുന്ന പി.ജയരാജനെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാവാത്തത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്നാകരന്, എ.പി.ഗംഗാധരന്, മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.നാരായണന്, കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ കെ.മോഹനന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: