മഞ്ചേരി(മലപ്പുറം): മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഇവരുടെ ശിക്ഷ വ്യാഴാഴ്ച വിധിയ്ക്കും.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്ന ബാപ്പുട്ടി (29) എന്നിവരാണു പ്രതികള്‍. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യാണ് കേസില്‍ വിധി പറയുന്നത്.
2014 ഫെബ്രുവരി അഞ്ചിനു രാവിലെ ഒമ്പതര മണിക്കാണു കേസിനാസ്പദമായ സംഭവമുണ്ടായത്. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണു പ്രോസിക്യൂഷന് കേസ്.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞതിന് രാധയെ കോണ്‍ഗ്രസ് ഓഫിസില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മൃതദേഹം ചുള്ളിയോട് ഉണ്ണിക്കുളത്തില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടന്ന അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.
കൊലപാതകം, ബലാത്സംഗം, ലൈംഗികാതിക്രമം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച എന്നീ വകുപ്പുകളാണ് പ്രതികളില്‍ ചുമത്തിയിട്ടുള്ളത്. വാഹനമിടിപ്പിച്ചും സയനൈഡ് നല്‍കിയും രാധയെ കൊലപ്പെടുത്താന്‍ ബിജു നേരത്തെ ശ്രമിച്ചിരുന്നതിനുമുള്ള തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
172 സാക്ഷികളാണ് കേസിലുളളത്. ഇതില്‍ 108 പേരെയും വിസ്തരിച്ചു. 65 തൊണ്ടിമുതലുകളും 264 രേഖകളും ഹാജരാക്കി. 2014 ആഗസ്റ്റ് 29നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 39 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സാക്ഷി വിസ്താരം നടത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് പുതിയനിയമം വന്നതിനുശേഷം സംസ്ഥാനത്ത് ഈ രീതിയില്‍ കോടതി നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ കേസാണിത്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: