കൊച്ചി: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യത്തിലേക്കായി നിലം നികത്തുന്നത് പൊതു ആവശ്യമായി പരിഗണിച്ച് അനുമതി നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചാലയ്ക്കലിലെ അമല്‍ പബ്ലിക് സ്കൂളിന്റെ ഉപയോഗത്തിനായി നിലം നികത്തുന്നതിന് ജില്ലാതല കമ്മറ്റിക്ക് അപേക്ഷ നല്‍കിയെങ്കിലും അത് സംസ്ഥാനതല കമ്മറ്റിയുടെ പരിഗണനയ്ക്കായി വിടുകയായിരുന്നു.
സ്കൂളിന് നിലംനികത്തുന്നത് തണ്ണീര്‍ത്തട നിയമത്തില്‍ പറയുന്ന പൊതു ആവശ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്ത് തണ്ണീര്‍ത്തട നിയമത്തിലെ പൊതു ആവശ്യം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ സ്കൂളിന്റെ ആവശ്യം ഉള്‍പ്പെടുമോ എന്ന് പുനഃപരിശോധിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്കൂളിന്റെ അപേക്ഷ സര്‍ക്കാര്‍ വീണ്ടും നിഷേധിച്ചതിനെതിരെയാണ് അവര്‍ തുടര്‍ന്നും കോടതിയെ സമീപിച്ചത്.
ആറുവയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അതിനാല്‍ വിദ്യാഭ്യാസ ആവശ്യത്തിനായി നിലംനികത്തുന്നത് പൊതു ആവശ്യത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. സ്കൂളിനുവേണ്ടി രണ്ടുമാസത്തിനുള്ളില്‍ നിലം നികത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: