കോട്ടയം: കെ.എം. മാണിക്ക് എതിരെയുള്ള ആരോപണം അന്വേഷിക്കരുതെന്നോ, ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കരുതെന്നോ പറഞ്ഞിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഴിമതിക്കാരെയും സ്ത്രീപീഡനക്കാരെയും പിന്തുണയ്ക്കുന്നുവെന്നും സമുദായനേതാവായ ആര്.ബാലകൃഷ്ണപിള്ളയെ തള്ളിപ്പറയുന്നുവെന്നും ദൃശ്യമാധ്യമങ്ങളില്‍ പരാമര്ശമുണ്ടായതിനെതുടര്ന്നാണ് ജനറല്‍സെക്രട്ടറി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
ബാര്‍കോഴ വിഷയത്തില്‍ കെ.എം. മാണിയെക്കുറിച്ചുള്ള ദൃശ്യമാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി എന്‍എസ്എസ്സിന്റെ എന്നുമുള്ള നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. അഴിമതിയാരോപണം ആര്‍ക്കെതിരെ ഉണ്ടായാലും അന്വേഷിക്കണം, തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം; അഴിമതിയാരോപണം തെളിയുന്നതുവരെ ഒരു മന്ത്രിയെ ക്രൂശിക്കരുത് എന്നത് കെ.എം. മാണിയുടെ കാര്യത്തില്‍ മാത്രം എടുത്ത നിലപാടല്ല.
സമാനസാഹചര്യങ്ങളിലെല്ലാം ഇതേ നിലപാടുതന്നെയാണ് എന്‍എസ്എസ് സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെതിരെ ചാരക്കേസ് വിവാദം ഉയര്‍ന്നപ്പോഴും എന്‍എസ്എസ് ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കെ.എം. മാണിയെ സഹായിക്കാന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടിയതല്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി എന്‍എസ്എസ്സിന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്.വസ്തുതകള്‍ ഇതായിരിക്കെ, അഴിമതിക്കാരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സഹായിക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മനഃപൂര്‍വമോ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെയോ ആണ്.
സ്ത്രീപീഡനക്കാരെ സഹായിക്കുന്നുവെന്നു ചാനലില്‍ പറഞ്ഞത് സൂര്യനെല്ലികേസിലെ മൊഴി ഉദ്ദേശിച്ചാണെങ്കില്‍ അതിന്റെ വസ്തുത ഇതാണ്;പി.ജെ. കുര്യനുവേണ്ടി എന്‍എസ്എസ്സില്‍ നിന്നും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. 19.2.1996-ന് രാത്രി 8 മണിക്കുശേഷം പി.ജെ. കുര്യന് എന്‍എസ്എസ് ആസ്ഥാനത്ത് വന്നോ എന്ന് സൂര്യനെല്ലികേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ടുവന്ന് ചോദിച്ചപ്പോഴും പിന്നീട് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും അന്നേദിവസം ആ സമയം ഇവിടെ കുര്യന് വന്നിരുന്നു എന്ന സത്യം പറയുകമാത്രമാണ് ചെയ്തത്.
ആര്. ബാലകൃഷ്ണപിള്ള മുന്നാക്കസമുദായവികസനകോര്പ്പറേഷന്റെ ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കുന്നതിന് ഇടയായ സാഹചര്യത്തെക്കുറിച്ചുള്ള എന്‍എസ്എസ്സിന്റെ നിലപാടിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ആര്.ബാലകൃഷ്ണപിള്ള എന്‍എസ്എസ്സിന്റെ പ്രമുഖ നേതാവ് എന്ന നിലയില്‍ എന്‍എസ്എസ്സുമായി നല്ല ബന്ധത്തിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം സമുദായനേതാവ് മാത്രമല്ല, ഒരു സീനിയര്‍ രാഷ്ട്രീയനേതാവെന്ന നിലയില്‍ യുഡിഎഫിലെ ഘടകകക്ഷിനേതാവും കൂടിയാണെന്നും പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി എന്‍എസ്എസ്സിന് ബന്ധമൊന്നുമില്ലെന്നുമാണ് വ്യക്തമാക്കിയത്.
യുഡിഎഫുമായി ഉണ്ടായ പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ചചെയ്തിരുന്നു, ജനുവരി 28-ലെ യുഡിഎഫ് യോഗത്തിനുശേഷം രാജിക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു പിള്ള അന്ന് പറഞ്ഞിരുന്നത്. അതിനുശേഷം പൊടുന്നനെയുള്ള രാജിയുടെ കാരണമറിയില്ല. ഇത് യുഡിഫിഎഫിലെ ആഭ്യന്തരപ്രശ്നമായതിനാല് എന്‍എസ്എസ്സുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട എന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ഈ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് ചില ദൃശ്യമാധ്യമങ്ങളും തല്പരകക്ഷികളും ‘എന്‍എസ്എസ് കെ.എം. മാണിയെ പിന്തുണച്ചുവെന്നും, ബാലകൃഷ്ണപിള്ളയെ തള്ളിയെന്നു’മുള്ള കുപ്രചാരണം നടത്തുന്നതെന്നും ജി.സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: