ന്യൂദല്‍ഹി: ഭാരതത്തിന്റെ ആണവ ബാധ്യതാ നിയമം പരിഷ്ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഭാരത-അമേരിക്ക ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ആണവ ദുരന്തമുണ്ടാകുമ്പോള്‍ ആണവ റിയാക്ടറുകള്‍ നല്കിയ വിദേശ രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കേണ്ടിവരില്ലായെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കികൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം.
ആണവ നഷ്ടബാധ്യതാ നിയമം (സിഎല്‍എന്‍ഡി) ഭേദഗതി ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആണവദുരന്തം ഉണ്ടായാല്‍ അത് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കൊപ്പം നല്കിയവര്ക്കും ബാധ്യതയുണ്ട്. ആണവ റിയാക്ടറുകളുടെ വിതരണക്കാരും പ്രവര്‍ത്തിപ്പിക്കുന്നവരും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല.
ഭാരത-യുഎസ് ആണവ കോണ്‍ട്രാക്ട് ഗ്രൂപ്പിന്റെ യോഗം യുഎസ് പ്രസിഡന്റ് ഒബാമയുടെ ഭാരതസന്ദര്‍ശനത്തിന് മൂന്ന് ദിവസംമുമ്പ് ലണ്ടനില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎസ് പ്രസിഡന്റ് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നായിരുന്നു ധാരണ.
ആണവ ബാധ്യതാനിയമമനുസരിച്ച് പ്രധാനമായും ബാധ്യത പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കാണ്.സെക്ഷന്‍ 46 അനുസരിച്ചുള്ള മതിയായ നടപടികളാണ് വിദേശത്തെയും ഭാരതത്തിലെയും വിതരണക്കാര്‍ക്ക് ബാധകമാകുന്നത്. മറ്റുനിയമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് യുഎസിന് ഭാരതം വ്യക്തമാക്കി കൊടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: