കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്ച്ചയായുയരുന്ന അഴിമതി ആരോപണങ്ങളില്‍ ഗവര്ണ്ണര്ക്ക്് അതൃപ്തി. അഴിമതിയുടെ കാര്യത്തില്‍ ബീഹാര്‍ പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലും നാണിപ്പിക്കുന്ന കഥകള്‍ കേരളത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി.സദാശിവം അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഗവര്‍ണ്ണര്‍ എന്ന് സൂചനയുണ്ട്.
ധനമന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി ആരോപണങ്ങളും അതീവ ഗൗരവത്തിലാണ് രാജ്ഭവന് കാണുന്നത്. ഈ രണ്ട് ആരോപണങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടും രാജ്ഭവനെ ചൊടിപ്പിച്ചിട്ടുണ്ട്.
ധനകാര്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ വസ്തുതകള്‍ അന്വേഷിച്ച് രാജ്ഭവന് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ മറുപടി പോലും നല്‍കിയിട്ടില്ല.
തുടര്ച്ചയായുരുന്ന അഴിമതി ആരോപണങ്ങള്‍ക്കെതിരെ അന്വേഷണവും നടപടികളും ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ ഗവര്‍ണ്ണറായി തുടരാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് പി.സദാശിവം. ഒരു ന്യായാധിപന് എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാകില്ലെന്നും സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം അടുപ്പമുള്ളവരോട് സൂചിപ്പിക്കുന്നു. ഗവര്‍ണ്ണറുടെ നിലപാട് സര്‍ക്കാരിന് തലവേദനയാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: