ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ച രാവിലെ എട്ടുമണിക്ക്, ദല്‍ഹിയിലെ കാലാവസ്ഥപോലെതന്നെ, തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. എന്നാല്‍, മൂന്നു മുഖ്യ പാര്‍ട്ടികളുടെയും നേതാക്കള്‍ ആദ്യം വോട്ടുചെയ്യാനെത്തിയവരില് പെടുന്നു. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദി, എഎപി നേതാവ് കേജ്രിവാള് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് എന്നിവര്‍ രാവിലെതന്നെ അതത് ബൂത്തുകളില്‍ വോട്ടുചെയ്യാനെത്തി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പോളിങ് ബൂത്തില്‍ പോയെങ്കിലും വോട്ടുചെയ്തില്ല. കഴിഞ്ഞ 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടുചെയ്തില്ല. രാഷ്ട്രപതി രാഷ്ട്രീയാതീതനായിരിക്കണമെന്നും അതിനാല്‍ വോട്ടു രേഖപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി വോട്ടു രേഖപ്പെടുത്തി. ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് വസന്ത് കുഞ്ജ് ബൂത്തില്‍ വോട്ടുചെയ്തു.
കേന്ദ്ര മന്ത്രിയും ദല്‍ഹി മുന്‍ പ്രതിപക്ഷ നേതാവുമായ ഡോ. ഹര്‍ഷ് വര്ദ്ധന്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മകള്‍ പ്രിയങ്ക, മകന് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയ പ്രമുഖ നേതാക്കളും ഒട്ടേറെ വിശിഷ്ട വ്യക്തികളും പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ച് വോട്ടു കുത്തി.
യുവജനങ്ങള്‍ വന്‍തോതില്‍ വോട്ടുചെയ്യാനെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.ബിജെപി വിജയിച്ച് അധികാരത്തിലേറുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് ഡോ. ഹര്‍ഷ വര്ദ്ധന് കൃഷ്ണ നഗറില്‍ വോട്ടുചെയ്ത ശേഷം അഭിപ്രായപ്പെട്ടു.
കൃഷ്ണനഗറിലെ സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദി സൗത്ത് ദല്‍ഹിയിലെ സ്കൂള്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി. വിജയ ചിഹ്നം കാണിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കിരണ്‍ ബേദി ശുചിയും സാക്ഷരവും സുരക്ഷിതവുമായ ദല്‍ഹിക്കു വേണ്ടി വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. ”ഇന്ന് ദല്‍ഹിക്കാര്‍ക്ക് ചരിത്ര ദിവസമാണ്. അവര്‍ ഏതു തരത്തിലുള്ള ദല്‍ഹി ആഗ്രഹിക്കുന്നുവെന്ന് നിര്‍ണയിക്കപ്പെടുന്ന ദിവസം,” ബേദി പറഞ്ഞു.
എഎപി നേതാവും പത്ര പ്രവര്‍ത്തകനുമായ അശുതോഷ് എഎപിക്ക് 42 സീറ്റു കിട്ടുമെന്ന് അവകാശപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും വാഗ്ദാനങ്ങള്‍ പാര്‍ട്ടി പാലിക്കുമെന്നും നേതാവ് അജയ് മാക്കന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: