ന്യൂദല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബോദിക്കെതിരേ എഎപിയുടെ പരാതി. സ്വന്തം മണ്ഡലമായ കൃഷ്ണ നഗറില്‍ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷണന്് പരാതി നല്‍കിയത്. പ്രചാരണ സാമഗ്രികളുമായി കിരണ്‍ ബേദി പ്രവര്‍ത്തകരെ കൂട്ടി അഞ്ചു കിലോ മീറ്റര്‍ റാലി നടത്തിയെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. അവര്‍ വോട്ടര്‍മാരോട് പരസ്യ വോട്ടഭ്യര്ത്ഥിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും എതിരേ പരസ്യ വിമര്‍ശനങ്ങളും പരാതികളും വ്യാപകമായി ഉന്നയിക്കുകയായിരുന്നു എഎപി. വോട്ടിങ് വൈകിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് കാരണക്കാരാകുന്നുവെന്നുകാട്ടിയാണ് കേജ്രിവാള് സ്വയം രംഗത്തിറങ്ങിയത്. ”ചട്ട പ്രകാരം ഒരേ സമയം മൂന്നു വോട്ടര്‍മാരെ ഒരു ബൂത്തില്‍ പ്രവേശിപ്പിക്കാം. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പോളിങ് ഉദ്യോഗസ്ഥര്‍ ഒരാളെയേ അനുവദിക്കുന്നുള്ളു. ചട്ടവിരുദ്ധമായി പല ബൂത്തുകളിലും ഉച്ചയൂണിന് വോട്ടെടുപ്പു നിര്‍ത്തിവെച്ചു,” കേജ്രിവാള് ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് തെളിവൊന്നും ഹാജരാക്കാന്‍ കേജ്രിവാളിനായില്ല. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ തോല്‍വിക്കു പറയാനുള്ള മുന്‍കൂര്‍ ജാമ്യവാദങ്ങളാണെന്ന് ബിജെപി നേതാക്കള്‍ ആക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: