ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നിതീഷ് കടാര കൊലക്കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് ഡി.പി. യാദവിന്റെ മകന് വികാസ് യാദവിനും അനന്തരവന് വിശാല്‍ യാദവിനും ദല്‍ഹി ഹൈക്കോടതി 25 വര്‍ഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു.
ഇരുവരും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇവര്‍ക്ക് നേരത്തെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിതീഷിന്റെ അമ്മ നീലം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇവര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
വികാസിന്റെ സഹോദരി ഭാരതി യാദവുമായി നിതീഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണമായത്.
2002 ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഗാസിയാബാദില്‍ ഒരു വിവാഹസംഘത്തില്‍ നിന്ന് കടാരയെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഡീസലൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം ദേശീയപാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
2008 മേയില്‍ വിചാരണക്കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇത് പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: