തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന്ന ലേസര്‍ ലൈറ്റ് ഷോയുടെ പേരിലും കോടികളുടെ വെട്ടിപ്പ്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലേസര്‍ ലൈറ്റ് ഷോ നടത്താന്‍ 2.26 കോടിക്കാണ് ദല്‍ഹിയിലുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത്.
ഇത് ക്വട്ടേഷന്‍ വിളിക്കാതെയാണെന്നും ലൈറ്റ് ഷോയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടന്നുവെന്നും ആരോപണം. ഉദ്ഘാടന വേദിയില്‍ ലേസര്‍ ലൈറ്റ് ഷോ നടത്താന്‍ തിരുവനന്തപുരത്തുള്ള ജി.കെ. ട്രേഡേഴസ് എന്ന കമ്പനി നല്കിയ 28,09,000ത്തിന്റെ ക്വട്ടേഷന്‍ മുക്കിയാണ് ലേസര്‍ ഷോ ദല്‍ഹിയിലെ കമ്പനിക്ക് നല്‍കിയത്.
ഗെയിംസിന് മൂന്ന് മാസം മുമ്പ് ജി.കെ. ട്രേഡേഴ്സ് ഉടമ ജെ. കരുണാകരന് സ്പോര്‍ട് കൗണ്‍സിലിന് 28 ലക്ഷത്തിന്റെ ക്വട്ടേഷന്‍ (ഫയല്‍ നമ്പര്‍ 28) നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം ജി.കെ. ട്രേഡേഴ്സിനെ ഒഴിവാക്കി ദല്‍ഹിയിലുള്ള കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഒന്നര കോടിയോളമാണ് ക്വട്ടേഷന്‍ സ്വീകരിക്കാതെ കുറഞ്ഞ ക്വട്ടേഷന്‍ നല്കിയ കമ്പനിയെ തഴഞ്ഞ് വെട്ടിച്ചത്.
ഗെയിംനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിയുടെ സംവിധായകന് ടി.കെ. രാജീവ് കുമാറാണ് ദല്‍ഹിയിലുള്ള കമ്പനിക്ക് ലൈറ്റ് ഷോ കരാര്‍ നല്‍കിയതെന്നാണ് വിവരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഓപ്പണിംഗ് സെറിമണി, ഹോക്കി ഇന്ത്യ ലീഗ് ഓപ്പണിംഗ് ലീഗ് സെറിമണി, ഐഐറ്റി ഫെസ്റ്റിവല്‍-ദല്‍ഹി തുടങ്ങി നിരവധി രാജ്യാന്തര പരിപാടികളില്‍ ലേസര്‍ ഷോ അവതരിപ്പിച്ചിട്ടുള്ള ജി.കെ. ട്രേഡേഴ്സിനെ ഒഴിവാക്കിയത് ലേസര്‍ ഷോയുടെ പേരില്‍ കോടികള്‍ വെട്ടിക്കാനാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ക്വട്ടേഷന്‍ വിവരങ്ങളടക്കം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ജി.കെ. ട്രേഡേഴ്സ് ഉടമ ജെ. കരുണാകരന്. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കരാര്‍ നല്കിയതിലടക്കം കോടികളുടെ അഴിമതിയുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പോര്ടസ് കൗണ്‍സിലിന് നല്കിയ ക്വട്ടേഷന്‍ മുക്കി ലേസര്‍ ലൈറ്റ് ഷോയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: