ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കാണുന്നതിന് മുമ്പായി ഭാരതവംശജരെ അഭിസംബോധന ചെയ്ത ശേഷം ഭാരത മാധ്യമ പ്രവര്‍ത്തകരോടാണ് സുഷമ ഇക്കാര്യം പറഞ്ഞത്. സന്ദര്‍ശന തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
സുഷമയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ കൈലാസ് മാനസസരോവറിലേക്ക് പുതിയ പാത തുറക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കും. ഇതൊരു വലിയ കാര്യമാണ്. ഈ പുതിയ പാതയിലൂടെ തീര്‍ത്ഥാടകര്‍ക്ക് സുഖകരമായി ബസ്സില്‍ കൈലാസ് മാനസസരോവറിലേക്ക് നേരിട്ട് എത്തുവാനാകുമെന്നും സുഷമ പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് കഴിഞ്ഞ സപ്തംബറില്‍ നടത്തിയ ഭാരത സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കുന്നത്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ രണ്ടാമത്തെ ഭാരത സന്ദര്‍ശനത്തെക്കുറിച്ച് ചൈനക്കുണ്ടായ ചില തെറ്റിദ്ധാരണകള്‍ നീക്കുവാനും മോദിയുടെ സന്ദര്‍ശനം ഉപകരിക്കും. ചൈനയിലേക്കുള്ള തന്റെ കന്നി സന്ദര്‍ശനത്തില്‍ നരേന്ദ്രമോദി പുതിയ പാതയിലൂടെ കൈലാസം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ചൈന-ഭാരത ബന്ധത്തില്‍ നാടകീയമായ പരിവര്‍ത്തനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മോദിയെ സീ ജിന്‍ പിങ് തന്റെ ജന്മനാടായ സിയാനിന്റെ തലസ്ഥാനമായ ഷാങ്സിയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതം സന്ദര്‍ശിച്ച സീ ജിന്‍ പിങിനെ തന്റെ സംസ്ഥാനമായ ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലേക്ക് മോദി കൊണ്ട്പോയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളായ ക്ലീന്‍ ഇന്ത്യ, ക്ലീന്‍ ഗംഗ, ബേട്ടി ബച്ചാവോ, ബേട്ടി പഠോ തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളായി രാഷ്ട്രത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രിക്കൊപ്പം ചേരുവാനും ഭാരത വംശജരോട് സുഷമ ആവശ്യപ്പെട്ടു. പുതിയ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും സുഷമക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: