ന്യൂദല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ സ്വീകരണ വേളയില്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രോട്ടോകോള്‍ പലതും മാറ്റിമറിച്ചു. അപ്രതീക്ഷിതമായിരുന്നു ആ പ്രവൃത്തികള്‍. ഇന്നലെ ഭാരത മണ്ണില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി സ്വയം വിമാനത്താവളത്തിലെത്തി. അങ്ങനെ പ്രോട്ടോകോള്‍ മാറ്റിവെച്ച് നരേന്ദ്ര മോദി ഒബാമയ്ക്ക് ഹൃദ്യമായ സ്വീകരണം നല്കി.
നേരത്തേ ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത് ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് പ്രസിഡന്റിനെ സ്വീകരിക്കുമെന്നാണ്. എന്നാല്‍, തന്റെ അതിഥിയെ സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മാറ്റിവെക്കുന്നതുകൊണ്ട് ഒരു കുറവുമില്ലെന്നു നിശ്ചയിച്ച് മോദി സ്വയം പാലം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഒബാമയേയും ഭാര്യ മിഷേല്‍ ഒബാമയേയും ഔദ്യോഗിക സംഘത്തേയും വിമാനത്താവളത്തില്‍ അദ്ദേഹം സ്വീകരിച്ചു.
എയര്‍ഫോഴ്സ് വണ്‍ ജെറ്റ് വിമാനത്തില്‍ പ്രസിഡന്റ്രാവിലെ 9.45-ന് പാലം വിമാനത്താവളത്തിലെത്തി. തികച്ചും ഔദ്യോഗികമായി കറുത്ത സ്യൂട്ടണിഞ്ഞെത്തിയ ഒബാമയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി ഔദേ്യാഗിക പരിവേഷം മാറ്റിവെച്ചു. ക്രീം നിറമുള്ള കുര്‍ത്തയ്ക്കും പൈജാമയ്ക്കും മേല്‍ ചുവപ്പില്‍ കിന്നരികള് തുന്നിയ അംഗവസ്ത്രം ധരിച്ച് മോദി പുഞ്ചിരിയോടെ ഒബാമയ്ക്ക് ഹസ്തദാനം നല്കി. അതിനപ്പുറം ഇരുവരും ആലിംഗനം ചെയ്ത്, തമാശകള്‍ പറഞ്ഞ് ചിരകാല സുഹൃത്തുക്കളെപ്പോലെ സ്നേഹം പങ്കിട്ടു. തികച്ചും അനൗപചാരികമായ ഈ സ്വീകരണം യുഎസ് പ്രസിഡന്റിനെയും അതിശയിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്തു.
മിഷേല്‍ ഒബാമ വെളുപ്പില്‍ നീലപ്പൂക്കള്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ഹ്രസ്വമായ സ്വീകരണച്ചടങ്ങിനു ശേഷം ഒബാമയും മിഷേലും പ്രത്യേകം തയ്യാറാക്കിയ ബീറ്റ്സില്‍ കയറി യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: